കിലിയൻ എംബാപ്പെ തന്റെ മുൻ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്‌നെതിരായ (പിഎസ്ജി) മെന്റൽ ഹറാസ്മെന്റ് കേസ് ഔദ്യോഗികമായി പിൻവലിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ തിങ്കളാഴ്ച സ്ഥിരീകരിച്ചു. എംബാപ്പെയുടെ നിലവിലെ ടീമായ റയൽ മാഡ്രിഡ്, ക്ലബ് ലോകകപ്പ് സെമിഫൈനലിൽ പിഎസ്ജിയെ നേരിടാൻ ഒരുങ്ങവെ ആണ് ഈ തീരുമാനം.

2023-24 സീസണിന്റെ തുടക്കത്തിൽ എംബാപ്പെയോട് പിഎസ്ജി കാണിച്ച സമീപനമാണ് പരാതിക്ക് കാരണം. കരാർ പുതുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഫ്രഞ്ച് ഫോർവേഡിനെ പ്രീ-സീസൺ ഏഷ്യൻ ടൂറിൽ നിന്ന് ഒഴിവാക്കുകയും ക്ലബ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന കളിക്കാർക്കൊപ്പം പരിശീലിക്കാൻ നിയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
പിന്നീട് ക്ലബ്ബുമായി നടത്തിയ ചർച്ചകൾക്ക് ശേഷം എംബാപ്പെ ആദ്യ ടീമിൽ തിരിച്ചെത്തിയെങ്കിലും, ഈ വിഷയം ഫ്രഞ്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, പാരീസ് പ്രോസിക്യൂട്ടർ ഓഫീസ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു. മറ്റ് പ്രൊഫഷണലുകളോടും സമാനമായ പെരുമാറ്റം നടത്തുന്നതിനെക്കുറിച്ച് ഫ്രാൻസിൻ്റെ കളിക്കാരുടെ യൂണിയൻ ആശങ്ക ഉന്നയിക്കാനും ഈ സംഭവം കാരണമായി.
എംബാപ്പെ ഏഴ് സീസണുകളാണ് പിഎസ്ജിയിൽ കളിച്ചത്. 308 മത്സരങ്ങളിൽ നിന്ന് 256 ഗോളുകൾ നേടിയിട്ടുണ്ട്. പിഎസ്ജി തങ്ങളുടെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുമുമ്പാണ് അദ്ദേഹം കഴിഞ്ഞ വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ ചേർന്നത്.
കേസ് ഇപ്പോൾ അവസാനിച്ചെങ്കിലും, മറ്റൊരു നിയമപോരാട്ടം തുടരുകയാണ്. ഫ്രഞ്ച് ദേശീയ ടീം നായകൻ പിഎസ്ജിയിൽ നിന്ന് ലഭിക്കാനുള്ള 55 ദശലക്ഷം യൂറോയുടെ ശമ്പളവും ബോണസുകളും ഇപ്പോഴും തേടുന്നുണ്ട്. ഇതിനായുള്ള നിയമനടപടികൾ തുടരും.