ടോട്ടനത്തിന് എതിരായ യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ യുവതാരം അലെഹാൻഡ്രോ ഗാർനാച്ചോ ക്ലബ്ബിലെ തന്റെ ഭാവിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. റൂബൻ അമോറിം ഫൈനലിൽ തന്നെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തിയും ഗാർനാച്ചോ മറച്ചുവെച്ചില്ല.

യൂറോപ്പ ലീഗ് ഫൈനൽ വരെയുള്ള നോക്കൗട്ട് മത്സരങ്ങളെല്ലാം ഗാർനാച്ചോ ആദ്യ ഇലവനിൽ കളിച്ചിരുന്നു. എന്നാൽ ഫൈനലിൽ 20 വയസ്സുകാരനു പകരം മേസൺ മൗണ്ടിനെയാണ് അമോറിം തിരഞ്ഞെടുത്തത്. സമനില ഗോളിനായി യുണൈറ്റഡ് ശ്രമിക്കുമ്പോൾ കളി തീരാൻ 19 മിനിറ്റ് മാത്രം ശേഷിക്കെയാണ് ഗാർനാച്ചോയെ കളത്തിലിറക്കിയത്.
“ഫൈനലിൽ എത്തുന്നത് വരെ ഞാൻ എല്ലാ റൗണ്ടുകളും കളിച്ചു. ഇന്ന് 20 മിനിറ്റ് മാത്രം കളിച്ചു… എനിക്കറിയില്ല എന്താണെന്ന്,” ഗാർനാച്ചോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ലീഗിൽ ഞങ്ങൾ ആരെയും തോൽപ്പിച്ചില്ല. ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ കുറവായിരുന്നു.” അദ്ദേഹം പറഞ്ഞു.
“ഫൈനൽ എന്റെ തീരുമാനങ്ങളെ സ്വാധീനിക്കാം, ഈ സീസൺ മുഴുവനും, ക്ലബ്ബിന്റെ സാഹചര്യവും എല്ലാം സ്വാധീനിക്കും. ഞാൻ വേനൽക്കാലം ആസ്വദിക്കാൻ ശ്രമിക്കും, അതിനുശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാം.”
ഗർനാച്ചോ പറഞ്ഞു.