ബ്രയാൻ എംബ്യൂമോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബെൻഡ്ഫോർഡുമായി 71 മില്യൺ പൗണ്ടിന്റെ കരാറിലെത്തി. ഇതോടെ കാമറൂൺ താരം ഓൾഡ്ട്രാഫോർഡിൽ എത്തും എന്ന് ഉറപ്പായി. കരാറിൽ 65 മില്യൺ പൗണ്ടിന്റെ നിശ്ചിത തുകയും കൂടാതെ പ്രകടനത്തെ അടിസ്ഥാനമാക്കി 6 മില്യൺ പൗണ്ടും ഉൾപ്പെടുന്നു. നാല് ഘട്ടങ്ങളായിട്ടാണ് തുക നൽകുക, താരവുമായുള്ള വ്യക്തിപരമായ നിബന്ധനകൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.

2025–26 സീസണിന് മുന്നോടിയായി യുണൈറ്റഡ് തങ്ങളുടെ ആക്രമണ നിരയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നീക്കമാണിത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 20 ഗോളുകളും 8 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ച എംബ്യൂമോ, യൂറോപ്പിലെ ഏറ്റവും ആവശ്യക്കാരുള്ള വിംഗർമാരിൽ ഒരാളായിരുന്നു. പ്രധാനമായും വലത് വിങ്ങിൽ കളിക്കുന്ന താരം, മുന്നേറ്റ നിരയിൽ എവിടെയും കളിക്കാൻ കഴിവുള്ളവനാണ്.
അമോറിന്റെ സിസ്റ്റത്തിന് അനുയോജ്യമായ രീതിയിൽ കളിക്കുന്ന താരമാണ് എംബ്യൂമോ. ന്യൂകാസിൽ, ടോട്ടൻഹാം തുടങ്ങിയ ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും, എംബ്യൂമോ ഓൾഡ് ട്രാഫോർഡിലേക്കുള്ള നീക്കത്തിന് മുൻഗണന നൽകുകയായിരുന്നു. സ്ഥിരത, മികച്ച ഫിനിഷിംഗ്, പ്രസ്സിംഗ് കഴിവ് എന്നിവയ്ക്ക് പേരുകേട്ട 26-കാരനായ താരം, യുണൈറ്റഡിന്റെ പ്രധാന സൈനിംഗായി മാറിയിരിക്കുകയാണ്.
നേരത്തെ മാത്യൂസ് കുൻഹ, ഡീഗോ ലിയോൺ എന്നിവരെ ടീമിലെത്തിച്ചതിന് പിന്നാലെ എംബ്യൂമോയുടെ വരവ് വേനൽക്കാലത്തെ അവരുടെ പുനർനിർമ്മാണത്തിലെ മറ്റൊരു നിർണായക ചുവടുവെപ്പാണ്.
നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്, 71 മില്യൺ പൗണ്ട് ഏകദേശം ₹781 കോടി രൂപയോളം വരും. ജേഡൻ സാഞ്ചോയെ ടീമിലെത്തിച്ചതിന് ശേഷമുള്ള യുണൈറ്റഡിന്റെ ഏറ്റവും വലിയ സൈനിംഗാണിത്.