ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ഫുൾഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി. പുതിയ പരിശീലകൻ മൈക്കൽ കാരിക്കിന് കീഴിൽ യുണൈറ്റഡ് നേടുന്ന തുടർച്ചയായ മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ 41 പോയിന്റുകളുമായി യുണൈറ്റഡ് പട്ടികയിൽ നില മെച്ചപ്പെടുത്തി.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇരുടീമുകളും ഗോളുകൾ നേടിയതോടെ നാടകീയമായ നിമിഷങ്ങൾക്കാണ് ഓൾഡ് ട്രാഫോർഡ് സാക്ഷ്യം വഹിച്ചത്.
പത്തൊമ്പതാം മിനിറ്റിൽ കാസെമിറോയിലൂടെയാണ് യുണൈറ്റഡ് ഗോൾവേട്ട ആരംഭിച്ചത്. ബ്രൂണോ ഫെർണാണ്ടസ് നൽകിയ പാസിൽ നിന്നായിരുന്നു കാസെമിറോയുടെ തകർപ്പൻ ഹെഡർ ഗോൾ. രണ്ടാം പകുതിയുടെ 56-ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ്യയിലൂടെ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ അതിശക്തമായ തിരിച്ചുവരവാണ് മാർക്കോ സിൽവയുടെ ഫുൾഹാം നടത്തിയത്.
85-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് ഹിമെനെസ് ഫുൾഹാമിന് പ്രതീക്ഷ നൽകി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ കെവിൻ കൂടി ഗോൾ നേടിയതോടെ മത്സരം സമനിലയിലേക്ക് (2-2) നീങ്ങുമെന്ന് തോന്നിച്ചു.
എന്നാൽ 94-ാം മിനിറ്റിൽ ബെഞ്ചമിൻ ഷെസ്കോ നേടിയ ഗോളിലൂടെ യുണൈറ്റഡ് വിജയം പിടിച്ചെടുത്തു. ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഷെസ്കോയുടെ ഈ നിർണ്ണായക ഗോൾ.









