സ്വന്തം ക്ലബുകള്‍ക്ക് നേരെ മുഖം തിരിക്കുന്ന കേരള ആരാധകര്‍ 

Mohammed Jas

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിന് ഫുട്‌ബോള്‍ കേവലം ഒരു കളിമാത്രമല്ല ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്. ജാതിമതഭേദമന്യ ഒരേ സ്വരത്തില്‍ അലിഞ്ഞ് ചേരുന്ന ഫുട്‌ബോള്‍ ആവേശം. ആ ആവേശം നമ്മുടെ ഒരോ തൂണിലും തുരുമ്പിലുമുണ്ട്. പന്തിനെ പ്രണയിച്ച നാട്ടുകാരായ നമ്മള്‍ക്കിതെന്തു പറ്റി ? ആ ആവേശവും ആരവവും എവിടെ പോയി ?

1863 ല്‍ ബ്രിട്ടണില്‍ ഉദിച്ച ഫുട്‌ബോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് ആര്‍മി വഴി ഇന്ത്യയിലെത്തി. പത്തോന്‍മ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രോഫസര്‍ ബിഷപ്പ് വഴി നമ്മുടെ കൊച്ചു കേരളത്തിലും. അന്ന് മുതല്‍ തുടങ്ങിയ ഫുട്‌ബോള്‍ പ്രേമത്തിന് ഇന്ന് ചിലമാറ്റങ്ങളുണ്ടായെന്നാണ് തോന്നുന്നത്. ഫുട്‌ബോളിനെ ജീവശ്വാസം പോലെ കാണുന്ന നമ്മുടെ ആ ഫുട്‌ബോള്‍ ശ്വാസം ഒന്ന് നിലച്ചാലോ ? ഇന്ന് എനിക്ക് തോന്നുന്നത് ആ ശ്വാസത്തിന് ചില തടസങ്ങളുണ്ടെന്നാണ്.

പണ്ടത്തെ ഫുട്‌ബോള്‍ ആരവം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. കളി തുടങ്ങുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് ആരവങ്ങളോടെ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തും. അന്ന് യാത്ര ചെയ്യാന്‍ വാഹനങ്ങളില്ല. എന്നാല്‍ ആ സഹചര്യത്തില്‍ പോലും മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തിയവര്‍ പോലുമുണ്ടായിരുന്നു. മുളകൊണ്ട് കെട്ടിയ ഉയര്‍ത്തിയ ഗ്യാലറികള്‍ നിമിഷം നേരം കൊണ്ട് നിറയും. സ്വന്തം ടീം ഗോളടിക്കുമ്പോഴും ഗോള്‍ വഴങ്ങുമ്പോഴും ഒരേ ആരവത്തില്‍ ടീമിനോപ്പം നില്‍ക്കും. ഒരേ സ്വരത്തില്‍ ആടിയും പാടിയും നൃത്തം ചെയ്തും കളിയുടെ അവസാന വിസില്‍ മുഴങ്ങുന്നത് വരെ അണ്‍ലിമിറ്റഡ് ആവേശമായി ഗ്യാലറിയില്‍ ആടി തിമര്‍ക്കും.

ഫുട്‌ബോളില്‍ വിജയത്തിന് മൈതാനത്ത് ആണിനിരക്കുന്ന 11 പേരെ പോലെ തുല്യ പങ്കാണ് ടുവല്‍ത്ത് മാന്‍ എന്ന് വിശേഷിപ്പിക്കുന്ന ആരാധകര്‍ക്കും. ആരാധകരുടെ പിന്തുണ പല കളിയെയും മാറ്റി മറിക്കാറുണ്ട്. എന്നാല്‍ കേരള ആരാധകരുടെ സ്ഥിതി മറിച്ചാണ്. ആഘോഷമുണ്ട്- ആരവമുണ്ട്, പക്ഷെ അത് കളിയുടെ തടക്കത്തില്‍ മാത്രം. ലീഗിന്റെ തുടക്കത്തില്‍ നിറഞ്ഞ് തുളുമ്പുന്ന ആരാധകരുടെ എണ്ണം തുടര്‍ന്നുള്ള മത്സരങ്ങളില്‍ ക്രമേണ കുറഞ്ഞു കുറഞ്ഞു വരും. ആദ്യ മത്സരത്തില്‍ സ്വന്തം ടീമിന് തോല്‍വിയാണ് വിധിയെങ്കില്‍ കുറയുന്ന എണ്ണം ഇരട്ടിയാകും. കേരളത്തിന്റെ ബ്ലാസ്‌റ്റേഴ്സിനെയും ഗോകുലത്തിനെയും ഉദാഹരണമായി എടുക്കുമ്പോള്‍ അത് വ്യക്തമാണ്. കളികള്‍ ഒരോന്നായി അവസാനിക്കുമ്പോയും ആരാധകരുടെ എണ്ണം കുറഞ്ഞ് വരികയാണ്. ബ്ലാസ്‌റ്റേഴ്‌സിനെ അത്ര അധികം ബാധിച്ചിട്ടില്ലെങ്കിലും ഗോകുലത്തിന്റെ സ്ഥിതി തീര്‍ത്തും നിരാശ നിറഞ്ഞതാണ്. ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലബാറില്‍ ക്ലബിന്റെ ഹോം സ്‌റ്റേഡിയം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, പിന്തുണയാണ്. നാഗ്ജീയും നാഷണല്‍ ലീഗ് മത്സരങ്ങളും ആവേശത്തോടെ വരവേറ്റ മലബാറുകാര്‍ ഗോകുലത്തെ മറന്നു പോയ മട്ടാണ്. ഗോകുലം തോൽവികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു, ദിനം തോറും ആരാധകരുടെ എണ്ണം താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു.

ഈ മനോഭാവം മാറേണ്ടതാണ് അല്ലെങ്കില്‍ മാറ്റേണ്ടതാണ്. കാറ്റ് നിറച്ച പന്തിനെ പ്രണയിച്ച നമ്മള്‍ വഞ്ചിക്കുന്നത് ആരെയാണ് ? സത്യം പറഞ്ഞാല്‍ സ്വന്തം മനസാക്ഷിയെയല്ലെ? മാറ്റണം- അല്ലെങ്കില്‍ മാറണം, ‘ഫുട്‌ബോള്‍ വളരാന്‍ ക്ലബുകള്‍ വേണം ‘അത് പരമ സത്യം. പ്രിയ ആരാധകരേ, നിങ്ങളോട് പറയാനുള്ളത് ഇത്രമാത്രം. കളി കാണാന്‍ വരിക. സപ്പോര്‍ട്ട് ചെയ്ത് നമ്മുടെ ക്ലബിനെ വിജയിപ്പിക്കുക. ഈ ക്ലബുകള്‍ വളര്‍ന്നാലെ കേരള ഫുട്‌ബോള്‍ വളരൂ. കേരള ഫുട്‌ബോള്‍ വളര്‍ന്നാലെ നമ്മുടെ കുട്ടികള്‍ക്ക് അവസരമുണ്ടാവൂ. ഒരു പക്ഷെ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ വീണ്ടും നമുക്ക് ക്ലബുകള്‍ നഷ്ടമാകും. അതിനാല്‍ വരിക, സപ്പോര്‍ട്ട് ചെയ്ത് വിജയിപ്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial