പ്രഖ്യാപനം എത്തി, കരൺജിത് ഒരു വർഷം കൂടെ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം

Newsroom

പരിചയ സമ്പന്നനായ ഗോൾ കീപ്പർ കരൺജിത്‌ സിങ്ങുമായുള്ള കരാർ നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി അറിയിച്ചു. അടുത്ത വർഷംവരെയാണ്‌ കരാർ നീട്ടിയത്‌. അവസാന രണ്ടു വർഷമായി കരൺജിത് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്.

കേരള 23 06 16 17 58 07 958

പഞ്ചാബിൽ ജനിച്ച കരൺജിത്‌ പതിനഞ്ചാംവയസിൽ ഫുട്‌ബോൾ കളിച്ചുതുടങ്ങി. 2004ൽ ജെസിടി എഫ്‌സിയിൽ ചേർന്ന കരൺജിത് പിന്നീടുള്ള ആറ് സീസണുകളിൽ ക്ലബിൻറെ ഭാഗമായിരുന്നു. 2010‐11ൽ സാൽഗോക്കറിലെത്തി. അരങ്ങേറ്റ സീസണിൽതന്നെ ഐ ലീഗ്‌ ചാമ്പ്യൻമാരുടെ ഭാഗമായി. പിന്നാലെ ചെന്നൈയിൻ എഫ്‌സിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2019വരെ കളിച്ചു. 2015ലും 2017‐18ലും ഐഎസ്‌എൽ കിരീടംനേടി. അവസാന ഘട്ടമാകുമ്പോഴേക്കും ഗോൾ കീപ്പിങ്‌ കോച്ച്‌ ചുമതല കൂടി വഹിച്ചു. 2021ൽ ജനുവരിയിലെ താരകൈമാറ്റ ജാലകത്തിലൂടെയാണ് കരൺജിത്‌ ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്.

17 തവണ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗിൽ 49 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള കരൺജിത്‌ 118 സേവുകൾ നടത്തി. 13 കളിയിൽ ഗോൾ വഴങ്ങിയില്ലെന്ന റെക്കോർഡുമുണ്ട്.

“ഇത് കേരള ബ്ലാസ്റ്റേഴ്സിലെ എന്റെ മൂന്നാം സീസണാണ്, എനിക്കുണ്ടായ അനുഭവവും ക്ലബിൽ നിന്ന് ഉണ്ടാക്കിയ സുഹൃത്തുക്കളും ശരിക്കും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. അടുത്ത സീസണിൽ ടീമിന്റെ വിജയത്തിന് സാധ്യമായ എല്ലാ വിധത്തിലും സംഭാവന നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” കരൺജിത് സിംഗ് പറഞ്ഞു