റിയാദിൽ നടന്ന ആവേശകരമായ ഇറ്റാലിയൻ സൂപ്പർ കപ്പ് സെമി ഫൈനലിൽ എസി മിലാനെ 2-0 ന് പരാജയപ്പെടുത്തി നാപ്പോളി ഫൈനലിൽ കടന്നു. ഡാനിഷ് സ്ട്രൈക്കർ റാസ്മസ് ഹൊയ്‌ലണ്ടിന്റെ തകർപ്പൻ പ്രകടനമാണ് നിലവിലെ ജേതാക്കളായ മിലാനെതിരെ നാപ്പോളിക്ക് ആധികാരിക വിജയം സമ്മാനിച്ചത്. ഒരു ഗോളിന് വഴിയൊരുക്കുകയും ടീമിന്റെ രണ്ടാം ഗോൾ നേടുകയും ചെയ്ത ഹൊയ്‌ലണ്ട് തന്നെയായിരുന്നു മത്സരത്തിലെ താരം.

മത്സരത്തിന്റെ 39-ാം മിനിറ്റിൽ ഇടത് വിംഗിലൂടെ പന്തുമായി മുന്നേറി ഹൊയ്‌ലണ്ട് നൽകിയ പാസ് ഡേവിഡ് നെറസ് വലയിലെത്തിച്ചതോടെ നാപ്പോളി ആദ്യ ലീഡ് എടുത്തു. തുടർന്ന് രണ്ടാം പകുതിയിൽ, 64-ാം മിനിറ്റിൽ ഹൊയ്‌ലണ്ട് തന്റെ മികവ് ഒരിക്കൽ കൂടി പുറത്തെടുത്തു. മിലാൻ പ്രതിരോധത്തെ വെട്ടിച്ച് കടന്ന് ഗോൾകീപ്പർ മൈക്ക് മഗ്നാനെ പരാജയപ്പെടുത്തി തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ലക്ഷ്യം കണ്ടതോടെ നാപ്പോളി വിജയം ഉറപ്പിച്ചു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ടീമിലെത്തിയ ഹൊയ്‌ലണ്ട് നാപ്പോളിയുടെ വിശ്വസ്തനായ ഗോളടിക്കാരനായി മാറുന്ന കാഴ്ചയാണ് റിയാദിലെ സ്റ്റേഡിയത്തിൽ കണ്ടത്.
തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ ഇന്റർ മിലാൻ – ബൊലോഗ്ന മത്സരത്തിലെ വിജയികളെ നാപ്പോളി നേരിടും.









