ആറ് തവണ ജർമ്മൻ ചാമ്പ്യൻമാരായ ഹാംബർഗ് എസ് വി ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബുണ്ടസ് ലിഗയിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്തി. രണ്ടാം ഡിവിഷനിലെ അവസാന മത്സരത്തിന് മുൻപ് തന്നെ രണ്ടാം സ്ഥാനമുറപ്പിച്ചാണ് അവർ സ്ഥാനക്കയറ്റം നേടിയത് ശനിയാഴ്ച നടന്ന മത്സരത്തിൽ അവർ എതിരാളികളായ ഉൽമിനെ 6-1ന് തകർത്തു.

1983-ലെ യൂറോപ്യൻ കപ്പ് ജേതാക്കളായ ഹാംബർഗിനെ ഒരിക്കൽ ബുണ്ടസ് ലിഗയുടെ സൃഷ്ടിക്ക് ശേഷം (1963) ഏറ്റവും കൂടുതൽ കാലം തരംതാഴ്ത്തൽ നേരിടാതെ ഒന്നാം ഡിവിഷനിൽ കളിച്ച ടീമായിരുന്നു. എന്നാൽ 2018-ൽ അവർക്ക് ചരിത്രത്തിലാദ്യമായി തരംതാഴ്ത്തൽ നേരിടേണ്ടിവന്നു.
തുടർന്ന് പലതവണ ബുണ്ടസ് ലിഗയിലേക്ക് തിരിച്ചെത്താനുള്ള അവസരങ്ങൾ അവർക്ക് നഷ്ടമായി. കഴിഞ്ഞ സീസണുകളിൽ നിർണായക മത്സരങ്ങളിൽ അവർ പരാജയപ്പെട്ടു. എന്നാൽ ഇത്തവണ അവർക്ക് സ്ഥാനക്കയറ്റം ഉറപ്പിക്കാനായി.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ടോം ഗാലിന്റെ ഗോളിലൂടെ ഉൽം ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ ലുഡോവിറ്റ് റെയിസിലൂടെ ഹാംബർഗ് സമനില ഗോൾ നേടി.
തുടർന്ന് 36-ാം മിനിറ്റിൽ ഉൽമിന്റെ സെമിർ ടെലാലോവിച്ചിന്റെ പെനാൽറ്റി ഹാംബർഗ് ഗോൾകീപ്പർ ഡാനിയൽ ഹ്യൂവർ ഫെർണാണ്ടസ് രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ റാൻസ്‌ഫോർഡ്-യെബോഹ് കോനിഗ്‌സ്‌ഡോർഫറുടെ മികച്ച ചിപ്പിലൂടെയും ഡേവി സെൽക്കെയുടെ ലീഗിലെ 22-ാം ഗോളിലൂടെയും ഹാംബർഗ് 2-1ന് ലീഡ് നേടി.
രണ്ടാം പകുതിയിലും അവർ തകർപ്പൻ പ്രകടനം തുടർന്നു. 49-ാം മിനിറ്റിൽ ഫിലിപ്പ് സ്ട്രോംഫിന്റെ സെൽഫ് ഗോളിലൂടെ അവർ ലീഡ് 4-1 ആയി ഉയർത്തി. പിന്നീട് കോനിഗ്‌സ്‌ഡോർഫർ തൻ്റെ രണ്ടാം ഗോൾ നേടി ലീഡ് വർദ്ധിപ്പിച്ചു. 86-ാം മിനിറ്റിൽ ഡാനിയൽ എഫാഡ്‌ലി ആറാം ഗോളും നേടിയതോടെ വിജയം പൂർത്തിയായി. അവസാന വിസിൽ മുഴങ്ങിയതും കാണികൾ മൈതാനത്തേക്ക് ഓടിയെത്തി ആഘോഷിച്ചു.
ഒരു മത്സരം ബാക്കിനിൽക്കെ 59 പോയിന്റുമായി ഹാംബർഗ് ഒന്നാം സ്ഥാനത്തും 58 പോയിന്റുമായി കൊളോൺ രണ്ടാം സ്ഥാനത്തും 55 പോയിന്റുമായി എൽവേർസ്ബെർഗ് മൂന്നാം സ്ഥാനത്തുമാണ്.
മൂന്നാം സ്ഥാനത്തുള്ള ടീം ബുണ്ടസ് ലിഗയിലെ 16-ാം സ്ഥാനത്തുള്ള ടീമുമായി സ്ഥാനക്കയറ്റത്തിന് വേണ്ടിയുള്ള പ്ലേ ഓഫിൽ കളിക്കും. ഉൽം മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.