വനിതാ ലീഗിൽ ഗോകുലം കേരളയ്ക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് തകർന്നു, ഫൈനൽ കാണാതെ പുറത്ത്

Newsroom

Picsart 22 10 13 18 52 39 070
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോകുലം കേരള എഫ്‌സിയോട് പരാജയപ്പെട്ടു (2 – 6). ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. സീസണിലെ ആദ്യ തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സിന്. ഇതോടെ ഫൈനലിലെത്താനായില്ല. ഗോകുലം കേരള എഫ്‌സിയും ലോര്‍ഡ്‌സ് എഫ്എയും ഫൈനലില്‍ കടന്നു. ബ്ലാസ്‌റ്റേഴ്‌സിനായി സുനിത മുണ്ടയും അപുര്‍ണ നര്‍സാറിയും ലക്ഷ്യംകണ്ടു. ഗോകുലത്തിനായി വിവിയന്‍ നാല് ഗോളടിച്ചു. രത്‌നബാലയും സൗമ്യയും മറ്റ് ഗോളുകള്‍ നേടി. നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കരുത്തുറ്റ നിരയെ ഇറക്കി. നിസരി കെ ഗോള്‍ കീപ്പര്‍. മുസ്‌കന്‍ സുബ്ബ, അപുര്‍ണ നര്‍സാറി, ആര്യശ്രീ, പി മാളവിക, സുനിത മുണ്ട, ടി ജി ഗാഥ, നിലിമ ഖാക, എം അഞ്ജിത, പി അശ്വതി, കിരണ്‍ എന്നിവരും അണിനിരന്നു. ഗോകുലം കേരള എഫ്‌സിക്കായി സൗമ്യ നാരായണസ്വാമി ഗോള്‍വലകാത്തു. ഫെമിനരാജ് വളപ്പില്‍, മഞ്ജു ബേബി, ലോയ്‌തോങ്ബാം ആശാലതാ ദേവി, സി രേഷ്മ, രത്‌ന ബാല ദേവി, സന്ധ്യ രംഗനാഥന്‍, വിവിയന്‍ കൊനാഡു അദ്‌ജേയി, ആര്‍ അഭിരാമി, സോണിയ ജോസ്, കെ മാനസ എന്നിവരും കളത്തിലിറങ്ങി.

Picsart 22 10 13 18 52 57 776

കളിയുടെ തുടക്കത്തില്‍ ഗോകുലം ആക്രമിച്ച് കളിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ കരുത്തുകാട്ടി. ആദ്യ അവസരം ഗോകുലത്തിന് കിട്ടി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ പന്തുമായി ഒറ്റയ്ക്ക് കയറിയ വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ നിസരിയും ചേര്‍ന്ന് തടഞ്ഞു.കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സുനിതയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തി. മധ്യവരയ്ക്കിപ്പുറത്ത്‌നിന്ന് പന്തുമായി മുന്നേറിയ സുനിത ഗോകുലത്തിന്റെ രണ്ട് പ്രതിരോധക്കാരെ മറികടന്ന് ബോക്‌സിനുള്ളില്‍ കയറി വലയുടെ വലതുമൂലയിലേക്ക് തട്ടിയിട്ടു. പിന്നാലെ വിവിയന്റെ ഫ്രീകിക്ക് നിസരി കൈയിലൊതുക്കി. തുടര്‍ന്നും ഗോകുലം ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. പ്രതിരോധം ഉറപ്പിച്ച് പ്രത്യാക്രമണമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ കളിയുടെ 28ാം മിനിറ്റില്‍ ഗോകുലം തിരച്ചടിച്ചു. ബോക്‌സില്‍വച്ച് നിസരിയുടെ തലയ്ക്ക് മുകളിലുടെ പന്ത് കോരിയിട്ട ആളൊഴിഞ്ഞ വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. രണ്ട് മിനിറ്റിനുള്ളില്‍ ഗോകുലം ലീഡും നേടി. ഇക്കുറി പെനല്‍റ്റി. വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ബോക്‌സില്‍ വീഴ്ത്തി. റഫറി പെനല്‍റ്റിക്ക് വിസിലൂതി. കിക്കെടുത്ത വിവിയന് പിഴച്ചില്ല. ഗോകുലം 2-1ന് മുന്നില്‍.

Picsart 22 10 13 18 53 07 543

തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. എന്നാല്‍ 37ാം മിനിറ്റില്‍ ഫ്രീകിക്കില്‍ വീണ്ടും അപകടമെത്തി. ഫ്രീകിക്ക് ബോക്‌സിലേക്ക്. രത്‌നബാലയുടെ ക്രോസില്‍ സൗമ്യ കാല്‍വച്ചു. ഗോകുലം ലീഡുയര്‍ത്തി. രണ്ടാംപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് നല്ല തുടക്കമായിരുന്നു. വിവിയന്റെ ഫ്രീകിക്ക് നിസരിയുടെ കൈയിലൊതുങ്ങാതെ വലയില്‍ കയറി. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസംകണ്ടു. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസരം ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. മാളവികയുടെ നേതൃത്വത്തില്‍ നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് ഗോകുലം ബോക്‌സില്‍ കയറി. പക്ഷേ, ഗോകുലം പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ കളിയുടെ 62ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങള്‍ക്ക് ഫലംകിട്ടി. മനോഹരമായ നീക്കത്തിലൂടെ അപുര്‍ണ ലക്ഷ്യം കണ്ടു. പന്ത് നിയന്ത്രിച്ച് ബോക്‌സിലെത്തിയ അപുര്‍ണ തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. എന്നാല്‍ വേഗത്തില്‍തന്നെ ഗോകുലം തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കില്‍ തലവച്ച് രത്‌നബാല അവരുടെ ലീഡുയര്‍ത്തി. സ്‌കോര്‍ 4-2. 77ാം മിനിറ്റില്‍ വിവിയന്റെ മറ്റൊരു ഗോളില്‍ ഗോകുലം അഞ്ചാം തവണയും ലക്ഷ്യംകണ്ടു. സൗമ്യ നല്‍കി ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ വിവിയനെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞില്ല. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ വിവിയന്‍ തന്റെ നാലാമത്തെ ഗോളിലൂടെ ഗോകുലത്തിന്റെ ജയം ഉറപ്പാക്കി.