ജർമൻ ക്ലബ്ബായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ജപ്പാൻ താരം റിറ്റ്‌സു ദോആനെ സ്വന്തമാക്കി. 2030 വരെ നീളുന്ന കരാറിലാണ് ഫ്രീബർഗിൽ നിന്ന് ഈ വിങ്ങറെ ഫ്രാങ്ക്ഫർട്ട് സ്വന്തമാക്കിയത്. 20 മില്യൺ യൂറോയാണ് ട്രാൻസ്ഫർ തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 27-കാരനായ ദോആൻ ഫ്രീബർഗിനായി 123 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളും 23 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ മാത്രം 10 ഗോളുകളും 8 അസിസ്റ്റുകളും നേടിയ ദോആൻ, ക്ലബ്ബിനെ ബുണ്ടസ്ലിഗയിൽ അഞ്ചാം സ്ഥാനത്തും യൂറോപ്പ ലീഗിലേക്കും എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
അടുത്തിടെ ലിവർപൂളിലേക്ക് പോയ ഹ്യൂഗോ എകിറ്റികെയ്ക്ക് പകരക്കാരനായാണ് ഫ്രാങ്ക്ഫർട്ട് ദോആനെ കാണുന്നത്. പുതുതായി ടീമിലെത്തിയ ജോനാഥൻ ബർക്കാർഡിനൊപ്പം ദോആനും ക്ലബ്ബിന് മുതൽക്കൂട്ടാകുമെന്ന് സ്പോർട്ടിങ് ഡയറക്ടർ മാർക്കസ് ക്രോഷെ പറഞ്ഞു.
ജപ്പാനുവേണ്ടി 57 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ദോആൻ നേടിയിട്ടുണ്ട്. ശനിയാഴ്ച ഫുൾഹാമിനെതിരെ നടക്കുന്ന അവസാന പ്രീ-സീസൺ മത്സരത്തിന് ശേഷം ഓഗസ്റ്റ് 23-ന് വെർഡർ ബ്രെമെനെതിരെയാണ് ഫ്രാങ്ക്ഫർട്ടിന്റെ ബുണ്ടസ്ലിഗയിലെ ആദ്യ മത്സരം.