മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ് വികാരഭരിതമായ വെളിപ്പെടുത്തലുകൾ നടത്തി. സൗദി അറേബ്യൻ ക്ലബ്ബുകൾക്ക് വൻ താല്പര്യമുണ്ടായിരുന്ന കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ, താൻ ഓഫർ നിരസിച്ചു എങ്കിലും ക്ലബ്ബിന് “എന്നെ വിൽക്കാൻ താല്പര്യമുണ്ടായിരുന്നു” എന്ന് അദ്ദേഹം തുറന്നടിച്ചു. എന്നാൽ “അങ്ങനെയൊരു തീരുമാനമെടുക്കാൻ അവർക്ക് ധൈര്യമുണ്ടായില്ല” എന്ന് ബ്രൂണോ പറഞ്ഞു. താൻ ടീമിനായി എല്ലാം നൽകിയിട്ടും ഇത് തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

“ഞാൻ ക്ലബ്ബിനെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നതിനാലും കുടുംബപരമായ കാരണങ്ങളാലും ഇവിടെ തുടരാൻ തീരുമാനിച്ചു. മാനേജരുമായുള്ള സംഭാഷണവും എന്നെ പിടിച്ചുനിർത്തി. പക്ഷേ, ക്ലബ്ബിന്റെ ഭാഗത്ത് നിന്ന്, ‘നിങ്ങൾ പോയാലും ഞങ്ങൾക്ക് വലിയ പ്രശ്നമില്ല’ എന്നൊരു മനോഭാവം എനിക്ക് അനുഭവപ്പെട്ടു. ഇത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.” ബ്രൂണോ പറഞ്ഞു.
“വേദനിപ്പിക്കുന്നതിനേക്കാൾ എന്നെ ദുഃഖിപ്പിക്കുന്നത്, വിമർശിക്കാൻ ഒന്നുമില്ലാത്ത ഒരു കളിക്കാരനാണ് ഞാൻ എന്നതാണ്. ഞാൻ എപ്പോഴും ലഭ്യമാണ്, മോശമായാലും നല്ലതായാലും ഞാൻ കളിക്കുന്നു, എൻ്റെ എല്ലാം നൽകുന്നു. എന്നിട്ട്, ക്ലബ്ബിനെ വിലമതിക്കാത്ത, ക്ലബ്ബിനുവേണ്ടി പോരാടാത്ത കളിക്കാരെ നിങ്ങൾ ചുറ്റും കാണുമ്പോൾ… അത് നിങ്ങളെ സങ്കടപ്പെടുത്തും.” ബ്രൂണോ പറഞ്ഞു.
താൻ ഭാവിയിൽ സൗദിയിൽ പോയേക്കാം എന്നും അതിന് താൻ മടിക്കില്ല എന്നും ബ്രൂണോ പറഞ്ഞു.









