വ്യാഴാഴ്ച നടന്ന കോപ്പ ഡെൽ റേ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ രണ്ടാം ഡിവിഷനിലെ ഒന്നാം സ്ഥാനക്കാരായ റേസിംഗ് സാന്റാൻഡറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഫെറാൻ ടോറസ്, കൗമാര താരം ലാമിൻ യമാൽ എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ എല്ലാ മത്സരങ്ങളിലുമായി ബാഴ്സലോണയുടെ തുടർച്ചയായ വിജയങ്ങളുടെ എണ്ണം പതിനൊന്നായി ഉയർന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫെർമിൻ ലോപ്പസ് നൽകിയ പന്തിൽ നിന്നാണ് ഫെറാൻ ടോറസ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ ഇൻജുറി ടൈമിൽ റാഫിഞ്ഞ നൽകിയ ക്രോസ് കൃത്യമായി വലയിലെത്തിച്ചുകൊണ്ട് ലമിൻ യമാൽ ബാഴ്സയുടെ വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ബർഗോസിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് വലൻസിയയും ക്വാർട്ടറിൽ കടന്നു.









