ബുധനാഴ്ച രാത്രി എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒളിമ്പ്യാക്കോസിനെ 2-0 ന് പരാജയപ്പെടുത്തി ആഴ്‌സണൽ തങ്ങളുടെ വിജയത്തുടർച്ച നിലനിർത്തി. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിൻ്റെ രണ്ടാമത്തെ വിജയമാണിത്. മത്സരത്തിൽ ഒരു ഗോൾ നേടിയ ഗബ്രിയേൽ മാർട്ടീനെല്ലിയാണ് ആഴ്‌സണലിൻ്റെ പ്രധാന താരം. മിന്നുന്ന പ്രകടനമല്ലെങ്കിൽ പോലും, കൃത്യമായ ആക്രമണവും സമനിലയും പുലർത്തിക്കൊണ്ട് പ്രൊഫഷണൽ വിജയം നേടാൻ മൈക്കൽ അർട്ടേറ്റയുടെ ടീമിന് സാധിച്ചു.

മത്സരത്തിൻ്റെ 12-ാം മിനിറ്റിൽ വിക്ടർ ഗ്യോകെറസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയപ്പോൾ, അതിവേഗം പ്രതികരിച്ച മാർട്ടീനെല്ലി പന്ത് വലയിലെത്തിച്ച് ആഴ്സണലിന് ലീഡ് നൽകി. ഇത് താരത്തിൻ്റെ ഈ സീസണിലെ മൂന്നാം ഗോളായിരുന്നു. പരിക്കിൽ നിന്ന് മടങ്ങിയെത്തി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയ മാർട്ടിൻ ഓഡെഗാർഡ് നൽകിയ മികച്ച പാസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ബുക്കായോ സാക്ക വിജയമുറപ്പിച്ചു. ഇഞ്ചുറി ടൈമിൽ സാക്കയുടെ ഷോട്ട് ഗോൾകീപ്പർ കോൺസ്റ്റാൻ്റിനോസ് ത്സൊലാകിസിന്റെ കൈയ്യിൽ തട്ടി വലയിൽ കയറി. കഴിഞ്ഞ 13 ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങളിൽ 10 ക്ലീൻ ഷീറ്റുകൾ നിലനിർത്താൻ ‘ഗണ്ണേഴ്സിന്’ കഴിഞ്ഞിട്ടുണ്ട്, .ശനിയാഴ്ച വെസ്റ്റ് ഹാമിനെതിരെ പ്രീമിയർ ലീഗിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്ന ആഴ്‌സണൽ, നിലവിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ രണ്ട് പോയിൻ്റ് മാത്രം പിന്നിലാണ്.