എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ 2-1 ന് വിജയിച്ച് ആഴ്സണൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. പട്ടികയിൽ ഏറ്റവും താഴെയുള്ള വോൾവ്സിനെതിരെ രണ്ട് സെൽഫ് ഗോളുകളുടെ സഹായം വേണ്ടി വന്നു ആഴ്സണലിന് വിജയിക്കാൻ.

ആദ്യം ബുക്കായോ സാക്കയുടെ കോർണർ ക്രോസ് ബാറിൽ തട്ടി വോൾവ്സ് ഗോളി സാം ജോൺസ്റ്റോണിന്റെ ദേഹത്ത് തട്ടി വലയിൽ കയറിയതോടെ ഗണ്ണേഴ്സ് ലീഡ് നേടി. എന്നാൽ അവസാന നിമിഷങ്ങളിൽ പകരക്കാരനായ ടോലു ആരോകോഡാരെയുടെ ഹെഡ്ഡറിലൂടെ വോൾവ്സ് സമനില ഗോൾ നേടി ശക്തമായി തിരിച്ചുവന്നു. പോയിന്റുകൾ പങ്കുവെക്കുമെന്ന് തോന്നിച്ച സമയത്ത്, അധിക സമയത്ത് യെർസൺ മൊസ്ക്വേരയുടെ നിർഭാഗ്യകരമായ സെൽഫ് ഗോൾ ആഴ്സണലിന് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തു.
ഒന്നാം സ്ഥാനത്ത് അഞ്ച് പോയിന്റിന്റെ ലീഡ് ഇതോടെ ആഴ്സണലിനായി. വോൾവ്സ് ഇതുവരെ ഈ സീസണിൽ ജയിച്ചിട്ടില്ല.









