കാർലോ ആഞ്ചലോട്ടി ലോക ഫുട്ബോളിൻ്റെ നെറുകയിലേക്ക് ബ്രസീലിനെ തിരികെ കൊണ്ടുവരും എന്ന് വിശ്വസിക്കുന്നതായി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സിക്കോ.
ബ്രസീലിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ആഞ്ചലോട്ടി 1965 ന് ശേഷം ബ്രസീൽ ടീമിനെ നയിക്കുന്ന ആദ്യ വിദേശിയാണ്. അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും റയൽ മാഡ്രിഡ്, എസി മിലാൻ, ചെൽസി, ബയേൺ മ്യൂണിക്ക് തുടങ്ങിയ മികച്ച ക്ലബ്ബുകളിലെ കരിയറും അദ്ദേഹത്തിനുണ്ട്. 2026 ൽ ബ്രസീലിനെ വീണ്ടും ലോക ചാമ്പ്യൻമാരാക്കുക എന്നതാണ് ഈ ഇറ്റാലിയൻ പരിശീലകന്റെ ലക്ഷ്യം.
റയൽ മാഡ്രിഡിൽ വിനീഷ്യസ് ജൂനിയറെപ്പോലുള്ള കളിക്കാരെ വളർത്തുന്നതിൽ ആഞ്ചലോട്ടിയുടെ പങ്ക് ബ്രസീലിയൻ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള ധാരണയുടെ സൂചനയാണെന്ന് സിക്കോ ചൂണ്ടിക്കാട്ടി.
“അദ്ദേഹത്തിന് മികച്ച ധാരണയുണ്ട്, അദ്ദേഹം ഫുട്ബോളിനെ സ്നേഹിക്കുന്നു, അദ്ദേഹത്തിൻ്റെ സമീപനം ബ്രസീലിയൻ ചിന്താഗതിക്ക് വളരെ അനുയോജ്യമാണ്,” ജാപ്പനീസ് ക്ലബ്ബായ കാഷിമ ആൻ്റേഴ്സിൻ്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന സിക്കോ പറഞ്ഞു.
ബ്രസീലിയൻ പരിശീലകരുടെ ആഗോള സ്വാധീനം കുറഞ്ഞുവരുന്നതായും സിക്കോ അംഗീകരിച്ചു. വിദേശത്തേക്ക് നോക്കാൻ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ എടുത്ത തീരുമാനം ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇപ്പോൾ, നിങ്ങൾ ഒരാളെ കൊണ്ടുവരികയാണെങ്കിൽ, ഏറ്റവും മികച്ചയാളെ കൊണ്ടുവരിക. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഏറ്റവും മികച്ചയാളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.