5 വിക്കറ്റുമായി വരുൺ ചക്രവര്‍ത്തി, ഇന്ത്യയുടെ പിടിയിൽ നിന്ന് മത്സരം തട്ടിയെടുത്ത് സ്റ്റബ്സ് – കോയെറ്റ്സേ കൂട്ടുകെട്ട്

Sports Correspondent

ഇന്ത്യ നൽകിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് വിജയം. മത്സരത്തിൽ 7 വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ എട്ടാം വിക്കറ്റിൽ ട്രിസ്റ്റന്‍ സ്റ്റബ്സ് – ജെറാള്‍ഡ് കോയെറ്റ്സേ കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. 42 റൺസാണ് ഈ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ നേടിയത്.

വരുൺ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ പ്രയാസമാക്കിയത്. സ്റ്റബ്സ് 47 റൺസ് നേടിയപ്പോള്‍ 9 പന്തിൽ നിന്ന് 19 റൺസിന്റെ നിര്‍ണ്ണായക സംഭാവനയാണ് ജെറാള്‍ഡ് കോയെറ്റ്സേ ടീമിനായി നൽകിയത്. 24 റൺസ് നേടിയ റീസ ഹെന്‍ഡ്രിക്സാണ് മറ്റൊരു പ്രധാന സ്കോറര്‍.

Southafricaindia

ഇന്ത്യ മത്സരത്തിൽ പിടിമുറുക്കിയെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ രണ്ട് ബൗണ്ടറി നേടി ജെറാള്‍ഡ് കോയെറ്റ്സേ കളി മാറ്റി മറിച്ചത്. ഇതോടെ 2 ഓവറിലെ ലക്ഷ്യം 13 റൺസായി മാറി.

അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ ട്രിസ്റ്റന്‍ സ്റ്റബ്സ് നാല് ബൗണ്ടറി നേടിയതോടെ ദക്ഷിണാഫ്രിക്ക 6 പന്ത് അവശേഷിക്കെ വിജയം കരസ്ഥമാക്കി.