7-0 ത്തിന്റെ വമ്പൻ ജയം നേടി ലൂയിസ് എൻറിക്വയുടെ പി.എസ്.ജി ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ. നാട്ടുകാരായ ബ്രസ്റ്റിനെ ആദ്യ പാദത്തിൽ 3-0 നു തോൽപ്പിച്ച പി.എസ്.ജി ഇരു പാദങ്ങളിലും ആയി 10-0 ന്റെ വമ്പൻ ജയം ആണ് കുറിച്ചത്. ഏഴ് വ്യത്യസ്ത താരങ്ങൾ ആണ് പാരീസിന് ആയി ഗോൾ നേടിയത്. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇത് ആദ്യമായാണ് ഒരു ടീമിലെ 7 താരങ്ങൾ ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ 20 മത്തെ മിനിറ്റിൽ ബ്രോഡിലി ബ്രാകോള, 39 മത്തെ മിനിറ്റിൽ ടീമിന് ആയി ആദ്യ ഗോൾ നേടിയ വിച എന്നിവരുടെ ഗോളിൽ പാരീസ് 2 ഗോളിന് മുന്നിൽ എത്തി. ജോർജിയൻ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതിയിൽ 27 മിനിറ്റിനു ഇടയിൽ 5 ഗോൾ നേടിയ പാരീസ് ബ്രസ്റ്റിനെ തകർക്കുക ആയിരുന്നു. 59 മത്തെ മിനിറ്റിൽ വിറ്റീന, 64 മത്തെ മിനിറ്റിൽ ഡിസെയർ ഡൗ, 69 മത്തെ മിനിറ്റിൽ നൂനോ മെന്റെസ്, 76 മത്തെ മിനിറ്റിൽ ഗോൺസാലോ റാമോസ്, 86 മത്തെ മിനിറ്റിൽ 18 കാരനായ സെന്നി മയലു എന്നിവർ ആണ് പി.എസ്.ജി ഗോളുകൾ നേടിയത്. ഗോൾ നേടിയില്ല എങ്കിലും ഉഗ്രൻ പ്രകടനം ആണ് ഫാബിയൻ റൂയിസ്, അഷ്‌റഫ് ഹകീമി എന്നിവരും ഇന്ന് നടത്തിയത്. അവസാന പതിനാറിൽ ലിവർപൂൾ അല്ലെങ്കിൽ ബാഴ്‌സലോണ ടീമുകളിൽ ഒന്നിനെ ആവും പി.എസ്.ജി അവസാന പതിനാറിൽ നേരിടുക.