മുരുഗന്‍ അശ്വിന്‍!!! ഹിറ്റ് വിക്കറ്റ്, റണ്ണൗട്ട്, ഡാനിയേൽ സാംസ്!!! കൈയ്യിലിരുന്ന കളി കൈവിട്ട് ഗുജറാത്ത്

Sports Correspondent

Muruganashwin
Download the Fanport app now!
Appstore Badge
Google Play Badge 1

ഓപ്പണര്‍മാര്‍ നൽകിയ മിന്നും തുടക്കത്തിന് ശേഷം സ്വന്തം കുഴി തോണ്ടി ജയം കൈവിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവറിൽ ജയിക്കുവാന്‍ 9 റൺസ് വേണ്ടപ്പോള്‍ ഓവറിൽ നിന്ന് 3 റൺസ് മാത്രം നേടിയ ഗുജറാത്തിനെതിരെ 5 റൺസ് ജയം ആണ് മുംബൈ നേടിയത്. അവസാന ഓവര്‍ എറിഞ്ഞ ഡാനിയേൽ സാംസ് തകര്‍പ്പന്‍ ബൗളിംഗ് ആണ് കാഴ്ചവെച്ചത്. 178 റൺസ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രം നേടുകയായിരുന്നു. ഒരു ഘട്ടത്തിൽ 106/0 എന്ന നിലയിലായിരുന്ന ടീം അനായാസം വിജയം നേടുമെന്നാണ് ഏവരും കരുതിയത്.

മികച്ച തുടക്കമാണ് വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഗുജറാത്തിന് നൽകിയത്. സാഹ തുടക്കം മുതൽ ആക്രമിച്ച് കളിച്ചപ്പോള്‍ നിലയുറപ്പിച്ച് കളിച്ച ഗിൽ പിന്നീട് ഗിയര്‍ മാറ്റി സ്കോറിംഗ് വേഗത കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 106 റൺസാണ് നേടിയത്.

Sahagill

10 വിക്കറ്റ് വിജയത്തിലേക്ക് ഗുജറാത്ത് കുതിയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് മുരുഗന്‍ അശ്വിനാണ് ആദ്യ ബ്രേക്ക്ത്രൂ ടീമിന് നൽകുന്നത്. ഗില്ലിനെയും സാഹയെയും ഒരേ ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും മുരുഗന്‍ അശ്വിന്‍ വീഴ്ത്തുമ്പോള്‍ 106/0 എന്ന നിലയിൽ നിന്ന് 111/2 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. ഗിൽ 36 പന്തിൽ 52 റൺസും സാഹ 40 പന്തിൽ 55 റൺസുമാണ് നേടിയത്. സായി സുദര്‍ശന്‍(14) ഹിറ്റ് വിക്കറ്റ് കൂടി ആയപ്പോള്‍ അവസാന നാലോവറിൽ 40 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്.

ജസ്പ്രീത് ബുംറ എറിഞ്ഞ 17ാം ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ഓരോ ഫോര്‍ നേടിയപ്പോള്‍ 11 റൺസ് ഗുജറാത്തിന് നേടാനായി. ഇതോടെ ലക്ഷ്യം മൂന്നോവറിൽ 29 റൺസായി മാറി. ഹാര്‍ദ്ദിക് പാണ്ഡ്യ റൈലി മെറിഡിത്ത് എറിഞ്ഞ 18ാം ഓവറിൽ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും താരം റണ്ണൗട്ട് രൂപത്തിൽ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. 14 പന്തിൽ 24 റൺസായിരുന്നു പാണ്ഡ്യയുടെ സംഭാവന.

മികച്ച രീതിയിൽ ജസ്പ്രീത് ബുംറ 19ാം ഓവര്‍ എറിഞ്ഞപ്പോള്‍ ആദ്യ നാല് പന്തിൽ വെറും നാല് റൺസാണ് ഗുജറാത്തിന് നേടാനായത്. എന്നാൽ അഞ്ചാം പന്ത് സിക്സര്‍ പറത്തി മില്ലര്‍ ബുംറയുടെ മികച്ച ഓവറിനെ ഇല്ലാതാക്കി. ഓവറിൽ നിന്ന് 11 റൺസ് വന്നപ്പോള്‍ അവസാന ഓവറിൽ 9 റൺസ് മതിയായിരുന്നു ഗുജറാത്തിന് ജയിക്കുവാന്‍.

അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രം നേടിയ ഗുജറാത്തിന് തെവാത്തിയയെ റണ്ണൗട്ട് രൂപത്തിൽ നഷ്ടമായപ്പോള്‍ ലക്ഷ്യം പന്തിൽ ഏഴ് റൺസായിരുന്നു. റഷീദ് ഖാന്‍ നാലാം പന്തിൽ സിംഗിള്‍ നേടിയപ്പോള്‍ അവസാന രണ്ട് പന്തിൽ ഒരു റൺസ് പോലും നേടുവാന്‍ മില്ലര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ മുംബൈ 5 റൺസ് വിജയം നേടി.

മുംബൈയുടെ മുന്‍ നിര പേസര്‍ ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് പോലും നേടാതെ 48 റൺസ് വഴങ്ങിയപ്പോള്‍ വിക്കറ്റ് നേടിയില്ലെങ്കിലും തന്റെ മൂന്നോവറിൽ 18 റൺസ് മാത്രം വിട്ട് നൽകി സാംസ് മത്സരത്തിലെ ഹീറോ ആയി മാറുകയായിരുന്നു.