ഐപിഎലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആവേശകരമായ വിജയം കരസ്ഥമാക്കി ആര്‍സിബി. ഇന്ന് നടന്ന മത്സരത്തിൽ 227/3 എന്ന കൂറ്റന്‍ സ്കോര്‍ ലക്നൗ നേടിയപ്പോള്‍ 18.4 ഓവറിൽ 230 റൺസ് 4 വിക്കറ്റ് നഷ്ടത്തിൽ നേടി ആര്‍സിബി പ്ലേ ഓഫില്‍ ആദ്യ ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഇതോടെ ആര്‍സിബി എത്തി.
ജിതേഷ് ശര്‍മ്മയും മയാംഗ് അഗര്‍വാളും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 107 റൺസ് നേടിയാണ് അപ്രാപ്യമെന്ന് കരുതിയ വിജയം ടീമിന് നേടിക്കൊടുത്തത്.
മികച്ച തുടക്കമാണ് ആര്‍സിബി ഓപ്പണര്‍മാര്‍ ടീമിന് നൽകിയത്. പവര്‍പ്ലേയിലെ അവസാന ഓവറിൽ ഫിൽ സാള്‍ട്ടിനെ ആര്‍സിബിയ്ക്ക് നഷ്ടമാകുമ്പോള്‍ 61 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. ആകാശ് മഹാരാജ് സിംഗ് ആണ് വിക്കറ്റ് നേടിയത്. 19 പന്തിൽ 30 റൺസാണ് സാള്‍ട്ട് നേടിയത്.
രജത് പടിദാറിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും ഒരേ ഓവറിൽ പുറത്താക്കി വില്യം ഒറൗര്‍ക്കേ ആര്‍സിബിയുടെ നില പരുങ്ങലിലാക്കി. 30 പന്തിൽ 54 റൺസ് നേടിയ വിരാട് കോഹ്‍ലി പുറത്താകുമ്പോള്‍ 123/4 എന്ന നിലയിലായിരുന്നു ആര്‍സിബി. മയാംഗ് അഗര്‍വാളും ജിതേഷ് ശര്‍മ്മയും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ അവസാന ആറോവറിൽ 72 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്.
പിന്നീട് ഈ കൂട്ടുകെട്ടിന്റെ മികവുറ്റ ബാറ്റിംഗ് ഏവരും സാക്ഷ്യം വഹിച്ചപ്പോള്‍ 8 പന്ത് അവശേഷിക്കെ വിജയത്തിലേക്ക് ആര്‍സിബി എത്തി. ജിതേഷ് ശര്‍മ്മ 33 പന്തിൽ 85 റൺസ് നേടിയപ്പോള്‍ മയാംഗ് അഗര്‍വാള്‍ പുറത്താകാതെ 23 പന്തിൽ നിന്ന് 41 റൺസ് നേടി.