കളിയിലെ കാണികളുടെ പങ്ക്

shabeerahamed

20221002 230321
Download the Fanport app now!
Appstore Badge
Google Play Badge 1

വരുന്ന ഒന്ന് രണ്ട് മാസങ്ങൾ സ്പോർട്സ് പ്രേമികളെ സംബന്ധിച്ച് തിരക്കുള്ള സമയമാണ്. മൂന്നാഴ്ചക്കുള്ളിൽ ഓസ്‌ട്രേലിയയിൽ തുടങ്ങാനിരിക്കുന്ന T20 വേൾഡ് കപ്പ്, അതു കഴിഞ്ഞാൽ നവംബർ മൂന്നാമത്തെ ആഴ്ച ഖത്തറിൽ തുടങ്ങാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ്. ഈ രണ്ട് മാമാങ്കങ്ങളും കാണികളുടെയും ടിവി പ്രേക്ഷകരുടെയും പങ്കാളിത്തം കൊണ്ട് സമ്പന്നമാകും എന്ന കാര്യത്തിൽ സംശയം വേണ്ട. കോവിഡ് കാലത്ത് അടഞ്ഞ സ്റ്റേഡിയങ്ങളിൽ നടന്ന പല കളികളും കളിക്കാർക്ക് എത്ര അപ്രചോദിതമായ അനുഭവങ്ങൾ ആയിരിന്നു എന്ന് നമ്മൾ കണ്ടതാണ്. കളികൾ കാണികൾക്കു വേണ്ടിയാണ് എന്ന് അത്തരം പരീക്ഷണങ്ങൾ നമുക്ക് കാണിച്ചു തന്നു. എന്നാൽ കാണികളുടെ ഇടപെടലിൽ ചില വീഴ്ചകൾ ഉണ്ടാകുമ്പോൾ കളികൾക്ക് ചീത്ത പേര് ഉണ്ടാക്കുന്നുണ്ട്.

20221002 230311

ഇത് ഇപ്പോൾ പറയാൻ കാര്യം, ഈ ആഴ്ച കളിക്കളത്തിന് അകത്തും പുറത്തും നടന്ന ചില സംഭവങ്ങളാണ്. ഇന്തോനേഷ്യയിൽ ഒരു ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ദുരന്തമാണ് അതിലൊന്ന്. ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ജീവഹാനി ഉണ്ടായ കഞ്ചുറുഹാൻ സ്റ്റേഡിയത്തിലെ സംഭവത്തിൽ ഇരുന്നൂറിനടുത്തു മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞതു. കളിച്ച ഹോം ടീമിന്റെ എതിരാളികളുമായുള്ള ഇരുപത് വർഷത്തിലെ ആദ്യത്തെ തോൽ‌വിയിൽ പ്രതിഷേധിച്ചാണ് കാണികൾ ഗ്രൗണ്ട് കൈയ്യേറിയതു. പിന്നീട് നടന്ന ലഹളയിലാണ് ഇത്രയധികം ആളുകൾ മരിച്ചത്. ഫുട്ബാൾ എന്നല്ല ഏതൊരു കളിയെ സംബന്ധിച്ചും ഇത് അപമാനകരമായ സംഭവമാണ്. ഇംഗ്ലണ്ടിലും ചില അവസരങ്ങളിൾ മുൻപ് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും കാണികളുടെ ഇടപെടൽ മൂലം ജീവഹാനി ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ 2022ലും ഇത് സംഭവിക്കുമ്പോൾ നമ്മൾ ആലോചിക്കണം, ഈ കാണികൾ ഇത്തരം കളികളിൽ പങ്കാളികളാകാൻ അർഹരാണോ എന്ന്. ഇത്തരം ഇടപെടലുകൾ കാണികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതാരിക്കാനുള്ള നടപടികൾ എടുക്കാതിരുന്ന അധികാരികളും കുറ്റക്കാരാണ്.

മറ്റൊരു സംഭവം നമ്മുടെ സ്വന്തം കേരളത്തിൽ നടന്നതാണ്. വളരെ നാളുകൾക്കു ശേഷമാണു കേരളത്തിലേക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വരുന്നത്. അതിനാൽ നമ്മളെല്ലാവരും ആവേശത്തിലായിരുന്നു. ഇന്ത്യൻ, സൗത്ത് ആഫ്രിക്കൻ കളിക്കാരും തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ സംവിധാനങ്ങളിൽ സന്തുഷ്ടരായിരിന്നു. ഇന്ത്യ ജയിച്ച ആ കളിക്ക് വേണ്ടി ഒരുക്കിയിരുന്ന പിച്ചും മികച്ചതായിരുന്നു. ബോളർമാർക്ക് മേൽക്കൈ നൽകിയ പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നമ്മുടെ ടീമിന് നല്ലൊരു പരിശീലനമായി. പക്ഷെ കളി കാണാൻ വന്ന ഒരു വിഭാഗം കാണികളുടെ പെരുമാറ്റം കളിക്കാർക്കും, ടിവിയിൽ കളി കണ്ടിരുന്ന പ്രേക്ഷകർക്കും, ഭൂരിപക്ഷം കാണികൾക്കും അസഹനീയമായി മാറി. ഗാലറികളിൽ ഇരുന്ന് കളി കണ്ടിരുന്നവർക്ക്‌ ആ കളിയിലെ ഇന്ത്യയുടെ മികച്ച പ്രകടനം ആവേശം പകർന്നു എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ തുടക്കം മുതൽ അവസാനം വരെ ഒരു കൂട്ടർ നിർത്താതെ കുഴൽ ഊതി, അല്ലെങ്കിൽ പീപ്പി ഊതി ശബ്ദം ഉണ്ടാക്കിയത് അരോചകമായി. ഈ ദുസ്സഹമായ ശബ്ദമലിനീകരണം, അല്ലെങ്കിൽ അത്യുത്തമമായ ഒരു കളി അനുഭവത്തെ മോശമാക്കി. കളിയുടെ രസം കളഞ്ഞ ഈ പെരുമാറ്റം കാണികളുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കേരളത്തിലേക്ക് കൂടുതൽ മാച്ചുകൾ വരുന്നതിനു ഇത് തടസ്സം ആകില്ലെന്ന് കരുതാം. കളിക്കാരെ പോലെ കാണികൾക്കും ചില ഉത്തരവാദിത്വങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞു മാന്യമായി കളി കാണുക, മറ്റുള്ളവരെ അതിനു അനുവദിക്കുക.

Start Of F1 Singapore Gp.v1 1024x683

കാണികളുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം നടന്നത് ഇന്നാണ്. ഇതിൽ കാണികളുടെ ഭാഗത്തല്ലായിരുന്നു തെറ്റ് എന്നതാണ് വ്യത്യാസം. ഫ്ലഡ്‌ലൈറ്റുകൾക്ക് താഴെ നടന്ന ഇന്നത്തെ സിംഗപ്പൂർ ഫോർമുല വൺ റേസിൽ കാണികളുടെ അഭാവം, അല്ലെങ്കിൽ അവരെ കാണാൻ സാധിക്കാതെയുള്ള ദൃശ്യാനുഭവം ലോകത്തെമ്പാടുമുള്ള ടിവി പ്രേക്ഷകർക്ക് ഒരു മോശം അനുഭവമായി. ഒരു സ്ട്രീറ്റ് സർക്യൂട്ട് എന്ന നിലയിലും, രാത്രി നടക്കുന്ന റേസ് എന്ന നിലക്കും, ഒരു അടച്ചു പൂട്ടിയ ശൂന്യമായ പെട്ടിക്കകത്ത് പാഞ്ഞു നടക്കുന്ന ഹാംസ്റ്ററുകളെയാണ് ഓർമ്മിപ്പിച്ചത്. വെളിച്ചത്തിൽ കുളിച്ച, വേലി കെട്ടി തിരിച്ച സർക്യൂട്ടിനു വെളിയിലെ ഗാലറികൾ ഇരുട്ടിലായിരിന്നു. അവിടെ കൂടിയ കാണികളെ ടിവി സ്‌ക്രീനിൽ കാണാൻ ഒരു വിധത്തിലും സാധ്യമായിരുന്നില്ല. അതിവേഗം പായുന്ന ഡ്രൈവർമാർ പരസ്പരം മറികടക്കുമ്പോൾ ഗാലറികളിൽ നിന്ന് ഉയരുന്ന ആരവവും, കാണികളുടെ ആവേശവും അത് കൊണ്ട് നമുക്ക് അന്യമായി. അതിനാൽ തന്നെ ഇരുട്ടിനു നടുവിലൂടെ, ഒഴിഞ്ഞ ഒരു വീഥിയിലൂടെ പായുന്ന കാറുകൾ നിറം മങ്ങിയ അനുഭവമാണ് നമുക്ക് നൽകിയത്. നിറങ്ങൾ കൊണ്ടും, പ്രകൃതി രമണീയത കൊണ്ടും നിറയുന്ന മറ്റ് F1 സർക്യൂട്ടുകളുമായി തട്ടിച്ചു നോക്കുമ്പോൾ സിംഗപ്പൂരിലെ കാഴ്ചാനുഭവം വളരെ ദയനീയമായി. ഇതിൽ നിന്ന്, കാണികളെ ഒഴിവാക്കിയുള്ള ഒരു സംഘാടനം എത്രമാത്രം അഭികാമ്യമല്ല എന്ന് മനസ്സിലാക്കാം. കളികളുടെ നിലനിൽപ്പിനും പ്രചാരത്തിനും ടിവി പ്രേക്ഷകർക്കുള്ള പ്രാധാന്യം കണക്കിലെടുത്തു അവരെക്കൂടി ഉൾപ്പെടുത്തിയുള്ള അനുഭവങ്ങളാണ് അധികാരികൾ സൃഷ്ടിക്കേണ്ടത്.

കളിക്കാരുടെ മാന്യമായ പ്രകടനത്തെ വിലയിരുത്തുമ്പോൾ തന്നെ, അവരെ പോലെ കാണികൾക്കും ചില ലക്ഷ്മണരേഖകൾ വരയ്ക്കേണ്ടതായിട്ടുണ്ട്. അതിനുള്ളിൽ നിന്ന് വേണം അവർ കളിക്കേണ്ടത്. കാണികൾ കളിയുടെ അഭിവാജ്യ ഘടകമാണ്, അവർക്കും വലിയൊരു പങ്കു വഹിക്കാനുണ്ട് എന്ന് സ്വയം മനസ്സിലാക്കി പെരുമാറുക. കളിയെ മഹത്തരമാക്കാൻ, ആവേശകരമാക്കാൻ, അത് കളിക്കാരിലേക്കു പകരാൻ ഗാലറികളിലെ പെരുമാറ്റങ്ങൾക്ക് സാധിക്കട്ടെ. അതിനായി കാണികൾക്ക് സൗകര്യപ്രദമായി
പങ്കെടുക്കാനുള്ള അവസരം അധികാരികൾ ഒരുക്കട്ടെ.