ഓസ്ട്രേലിയന്‍ ടീമിന് പേടിസ്വപ്നമായി അവരുടെ തന്നെ പേസ് ബൗളര്‍മാര്‍, മാക്സ്വെല്ലിനും നെറ്റ്സില്‍ ഏറ് കൊണ്ടു

Sports Correspondent

ഷോണ്‍ മാര്‍ഷിനെ നെറ്റ്സില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പരിക്കേറ്റ് ലോകകപ്പ് സ്വപ്നങ്ങള്‍ തന്നെ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നപ്പോള്‍ മറ്റൊരു താരം ഗ്ലെന്‍ മാക്സ്വെല്ലിനും നെറ്റ്സില്‍ പരിക്ക്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കൊണ്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് പരിക്കേറ്റുവെങ്കിലും താരത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്ന് കോച്ച് ലാംഗര്‍ അറിയിച്ചു.

നെറ്റ്സില്‍ പരിക്കേറ്റ മാക്സ്വെല്ലും മാര്‍ഷും സ്കാനുകള്‍ക്ക് വിധേയരായപ്പോള്‍ മാര്‍ഷിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതേ സമയം മാക്സ്വെല്ലിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കണ്ടെത്തി. എന്നാലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരം കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ടീം എടുത്തിട്ടില്ലെന്നും ലാംഗര്‍ വ്യക്തമാക്കി. മാക്സ്വെല്ലിനെ രണ്ട് മൂന്ന് ദിവസം നിരീക്ഷണത്തില്‍ വെച്ച ശേഷം മാത്രമേ തുടര്‍ തീരുമാനമുണ്ടാകുകയുള്ളുവെന്ന് ഓസ്ട്രേലിയ പറഞ്ഞു.

ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരം കളിക്കുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നാണ് ഓസ്ട്രേലിയന്‍ ടീമാനേജ്മെന്റ് അറിയിച്ചത്. അതേ സമയം മാര്‍ഷിന് പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ഓസ്ട്രേലിയ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.