കരുണ്‍ നായരെ ഒഴിവാക്കി ഹനുമ വിഹാരിയെ എടുത്തത് അതിശയിപ്പിക്കുന്നു: ഹര്‍ഭജന്‍ സിംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓവല്‍ ടെസ്റ്റില്‍ കരുണ്‍ നായരെ ഒഴിവാക്കി ഹനുമ വിഹാരിയെ എടുത്തത് തെറ്റായ തീരുമാനമെന്ന് ഹര്‍ഭജന്‍ സിംഗ്. ഹനുമ വിഹാരിയ്ക്ക് അരങ്ങേറ്റത്തിനു അവസരം നല്‍കിയതില്‍ തനിക്ക് അതിശയമുണ്ടെന്നാണ് താരത്തിനെ ടീമിലേക്ക് എടുത്തതിനെക്കുറിച്ച് ഹര്‍ഭജന്‍ പറഞ്ഞത്. ടൂറില്‍ ടീമിനൊപ്പം ആദ്യം മുതലെയുള്ള താരമാണ് കരുണ്‍ നായര്‍. എന്നിട്ട് അദ്ദേഹത്തിനു അവസരം നല്‍കാതെ ഒരു പുതിയ താരത്തെ നേരെ ടെസ്റ്റ് ടീമിലേക്ക് എടുക്കുന്നത് അതിശയിപ്പക്കപ്പെടുന്ന കാര്യമാണെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

നാലാം ടെസ്റ്റില്‍ മാത്രം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന താരമാണ് ഹനുമ വിഹാരി. അതേ സമയം കരുണ്‍ ആദ്യ മൂന്ന് ടെസ്റ്റിനുള്ള സ്ക്വാഡിലും പിന്നീടുള്ള സ്ക്വാഡിലും അംഗമായിരുന്നുവെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് ഹനുമന്‍ വിഹാരി. ആന്ധ്ര പ്രദേശിനു വേണ്ടി കളിക്കുന്ന 24 വയസ്സുകാരന്‍ താരം ഇന്ത്യ എ യ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്ക എ, ഇംഗ്ലണ്ട് ലയണ്‍സ്, വിന്‍ഡീസ് എ എന്നിവര്‍ക്കെതിരെ നേടിയിട്ടുള്ളത്.

അതേ സമയം വിരേന്ദര്‍ സേവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമായ കരുണ്‍ നായര്‍ക്ക് അതിനു ശേഷം കാര്യമായ പ്രകടനം പുറത്തെടക്കാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരെ മൊഹാലിയിലാണ് കരുണ്‍ നായരുടെ ഏറ്റവും മികച്ച പ്രകടനം. 2017 മാര്‍ച്ചില്‍ ഓസ്ട്രേലിയയ്ക്കെതിരെ ധര്‍മ്മശാലയിലാണ് കരുണ്‍ നായര്‍ അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.