ഇസ്ലാമാബാദിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാൻ പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണം എന്ന് ബോർഡിനോട് ആവശ്യപ്പെട്ടു. കുറഞ്ഞത് എട്ട് കളിക്കാരെങ്കിലും സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതായാണ് റിപ്പോർട്ട്.
പാക് തലസ്ഥാനത്തെ കോടതിക്ക് പുറത്തുണ്ടായ ചാവേർ ആക്രമണം സുരക്ഷാ ഭീഷണികൾ വർദ്ധിപ്പിച്ചു. ഇതോടെ അടുത്ത ദിവസം പാകിസ്ഥാനെതിരെ നടക്കാനിരുന്ന രണ്ടാമത്തെ ഏകദിന മത്സരം സംശയത്തിലായി. പരമ്പരയിൽ തുടർന്നും കളിക്കും എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്.എൽ.സി.) ഔദ്യോഗികമായി ഉറപ്പ് നൽകി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ പാകിസ്താനിൽ ഉള്ള താരങ്ങൾ നാട്ടിലേക്ക് മടങ്ങുക ആണെങ്കിൽ ടൂർണമെന്റ് തുടരാനായി പകരം കളിക്കാരെ അയക്കും എന്ന് പ്രസ്താവനയിൽ പറയുന്നു.
2009 മാർച്ചിൽ ലാഹോറിൽ ശ്രീലങ്കൻ ടീം ബസിന് നേരെ നടന്ന ആക്രമണത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ സുരക്ഷാ ഭീഷണി. അന്ന് ആറ് ശ്രീലങ്കൻ കളിക്കാർക്ക് പരിക്കേൽക്കുകയും, ഇതേത്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകൾ ഏകദേശം പത്ത് വർഷത്തോളം പാകിസ്ഥാൻ പര്യടനം ഒഴിവാക്കുകയും ചെയ്തിരുന്നു. സമീപകാല സ്ഫോടനമുണ്ടായിട്ടും റാവൽപിണ്ടിയിൽ നടക്കാനിരുന്ന ആദ്യ ഏകദിനം ഷെഡ്യൂൾ ചെയ്ത പ്രകാരം നടക്കുകയും, ആറ് റൺസിന് പാകിസ്ഥാൻ വിജയിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി.) സന്ദർശക ടീമിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.














