ഓപ്പണര്‍മാര്‍ നല്‍കിയ മുന്‍തൂക്കം കള‍‍ഞ്ഞ് ദക്ഷിണാഫ്രിക്ക

Sports Correspondent

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 7 വിിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി ദക്ഷിണാഫ്രിക്ക. തുടക്കത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം ദക്ഷിണാഫ്രിക്ക നടത്തിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകള്‍ തുടരെ നഷ്ടമായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ സ്കോര്‍ നേടുന്നതിന് തടസ്സമായത്. ആദ്യ മത്സരത്തിനെക്കാളും ആറ് റൺസ് മാത്രമാണ് അധികം നേടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായത്. വിന്‍ഡീസിനെ പിടിച്ചുകെട്ടുവാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് ഇന്നലെ സാധിച്ചിരുന്നില്ല.

റീസ ഹെന്‍ഡ്രിക്സും ക്വന്റൺ ഡി കോക്കും ചേര്‍ന്ന് 6.5 ഓവറിൽ 73 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 26 റൺസ് നേടിയ ഡി കോക്കിനെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. പിന്നീട് റീസയും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് രണ്ടാം 23 റൺസ് കൂടി നേടി. 30 പന്തിൽ 42 റൺസ് നേടിയ റീസയുടെ വിക്കറ്റും വീഴ്ത്തി കെവിന്‍ സിന്‍ക്ലയര്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി.

അത് ശേഷം 26 റൺസ് കൂടി ബാവുമയും ഡേവിഡ് മില്ലറും ചേര്‍ന്ന് നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നഷ്ടമാകുകയായിരുന്നു. 122/2 എന്ന നിലയിൽ നിന്ന് 149/5 എന്ന നിലയിലേക്ക് വീണ ടീമിന് 46 റൺസ് നേടിയ ബാവുമയുടെ വിക്കറ്റും നഷ്ടമായി.

വിന്‍ഡീസിന് വേണ്ടി ഒബേദ് മക്കോയി മൂന്നും കെവിന്‍ സിന്‍ക്ലയര്‍ രണ്ടും വിക്കറ്റ് നേടി.