ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസിന് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് മുന്നിൽ 549 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക വെച്ചത്. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ട്രിസ്റ്റൻ സ്റ്റബ്സ് 94 റൺസ് നേടിയതിന് ശേഷം ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവീന്ദ്ര ജഡേജയുടെ പന്തിൽ പുറത്തായി. ഈ ഇന്നിംഗ്‌സിൽ ജഡേജ 4 വിക്കറ്റുകൾ നേടി.
സ്റ്റബ്സിന്റെ പുറത്താകലിന് തൊട്ടുപിന്നാലെ ക്യാപ്റ്റൻ ടെംബ ബാവുമ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ശേഷിക്കുന്ന സമയത്തിനുള്ളിൽ ഈ വലിയ ടോട്ടൽ മറികടക്കുക എന്ന വെല്ലുവിളിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് നൽകുന്നത്.
ഒരു ടെസ്റ്റ് മത്സരത്തിൽ 549 റൺസ് പിന്തുടരുക എന്നത് വളരെ അപൂർവവും ദുഷ്കരവുമായ ദൗത്യമാണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ 1-0 ന് മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരം സമനിലയിൽ ആയാൽ പോലും 2000-ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര നേടാൻ സാധിക്കും.














