ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് വിജയത്തോടെ സീസൺ തുടങ്ങി. ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിട്ട എസ് ആർ എച് 44 റൺസിന്റെ വിജയം നേടി. ഹൈദരാബാദ് മുന്നിൽ വെച്ച 287 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242/6 റൺസേ എടുക്കാനെ ആയുള്ളൂ.

സഞ്ജു സാംസണും ദ്രുവ് ജുറലും രാജസ്ഥാനായി പൊരുതി നോക്കി എങ്കിലും എത്തിപ്പിടിക്കാൻ ആവുന്ന ദൂരത്തിൽ ആയിരുന്നില്ല ലക്ഷ്യം. ഇന്ന് തുടക്കത്തിൽ യശസ്വി ജയ്സ്വാൾ (1), റിയാൻ പരാഗ് (4), നിതീഷ് റാണ (11) എന്നിവരെ നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി.
സഞ്ജു സാംസണും ജുറലും ചേർന്ന് നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ചേർത്തു. സഞ്ജു സാംസൺ 37 പന്തിൽ 66 റൺസ് എടുത്തു. 4 സിക്സും 7 ഫോറും സഞ്ജു അടിച്ചു. ജുറൽ 35 പന്തിൽ 70 റൺസും എടുത്തു. ജുറലിന്റെ ഇന്നിംഗ്സിൽ 6 സിക്സും 5 ഫോറും ഉണ്ടായിരുന്നു.
അവസാനം ശുഭം ദൂബെയും (11 പന്തിൽ 34*) ഹെറ്റ്മയറും (23 പന്തിൽ 42) എടുത്ത് രാജസ്ഥാന്റെ നെറ്റ് റൺ റേറ്റിനെ സഹായിച്ചു.
ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് 20 ഓവറിൽ 286-6 റൺസാണ് അടിച്ചു കൂട്ടിയത്. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് ഗംഭീര തുടക്കമാണ് എസ് ആർ എചിന് ഇന്ന് നൽകിയത്.

ആദ്യ 3 ഓവറിൽ 45 അടിച്ച എസ് ആർ എച് പവർ പ്ലേ കഴിയുമ്പോഴേക്ക് 94-1 എന്ന നിലയിൽ എത്തി. അഭിഷേക് 11 പന്തിൽ 24 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ പുറത്തായി.
ട്രാവിസ് ഹെഡ് 31 പന്തിൽ നിന്ന് 67 റൺസ് എടുത്താണ് പുറത്തായത്. 3 സിക്സും 9 ഫോറും അടിച്ചു. ഇതിന് ശേഷം ഇഷാൻ കിഷനും നിതീഷ് റെഡ്ഡിയും ചേർന്ന് ആക്രമണം തുടർന്നു. 15ആം ഓവറിലേക്ക് അവർ 200 കടന്നു.
നിതീഷ് റെഡ്ഡി 15 പന്തിൽ 30 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ ഔട്ട് ആയി. പിറകെ വന്ന ക്ലാസനും അടി തുടർന്നു. ഇഷൻ കിഷൻ 47 പന്തിൽ നിന്ന് 106 റൺസ് എടുത്തു പുറത്താകാതെ നിന്നു. 6 സിക്സും 11 ഫോറും ഇഷൻ കിഷൻ അടിച്ചു. ക്ലാസൻ 14 പന്തിൽ 34 അടിച്ചു.
രാജസ്ഥാൻ നിരയിൽ എല്ലാ ബൗളർമാരും കണക്കിന് പ്രഹരം വാങ്ങി. ജോഫ്രാ അർച്ചർ 4 ഓവറിൽ 76 റൺസ് വഴങ്ങി. ഇഷൻ 45 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.