സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 164 എന്ന വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് 125 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ ഇന്ത്യക്ക് ഇന്ന് ആയി. 42 റൺസിന്റെ ജയം ഇന്ത്യ നേടി. സഞ്ജു കളിയിലെ താരമായി. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കുകയും ചെയ്തു.

34 റൺസ് എടുത്ത ഡിയോൺ മയേർസും 27 റൺസ് എടുത്ത ഫറാസ് അക്രമും ആണ് സിംബാബ്‌വെക്ക് ആയി ആകെ ബാറ്റു കൊണ്ട് തിളങ്ങിയത്. ഇന്ത്യക്ക് ആയി മുകേഷ് കുമാർ 4 വിക്കറ്റും ശിവം ദൂബെ രണ്ട് വിക്കറ്റും നേടി. തുശാർ ദേശ്പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.
നേരത്തെ സഞ്ജു സാംസൺ തകർത്തു കളിച്ച ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 20 ഓവറിൽ 167-6 റൺസ് എടുത്തു. ഇന്ന് സിംബാബ്‌വെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി തിളങ്ങാൻ മലയാളി താരത്തിനായി. ഇന്ന് ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നിവർക്ക് തിളങ്ങാൻ ആയിരുന്നില്ല.

ഗിൽ 13 റൺസ് എടുത്തും ജയ്സ്വാൾ 12 റൺസ് എടുത്തും പുറത്തായി. ഇതിനു ശേഷം വന്ന അഭിഷേക് ശർമ്മ 14 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ സഞ്ജു സാംസൺ ഉത്തരവാദിത്വം എടുത്തു. സഞ്ജു പക്വതയോടെ കളിച്ച് പരാഗിനൊപ്പം ചേർന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു.
സഞ്ജു സാംസൺ 45 പന്തിൽ നിന്ന് 58 റൺസ് എടുത്തു. സഞ്ജുവിന്റെ ഇന്നിംഗ്സിൽ നാലു സിക്സുകളും ഒരു ഫോറും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഒരു സിക്സ് 110 മീറ്റർ ആണ് പോയത്. പരാഗ് 24 പന്തിൽ നിന്ന് 22 റൺസ് മാത്രമെ എടുത്തുള്ളൂ. അവസാനം 12 പന്തിൽ നിന്ന് 26 റൺസ് എടുത്ത ദൂബെയുടെ സംഭാവന കൂടിയായപ്പോൾ ഇന്ത്യ 160 കടന്നു.














