പരമ്പര വിജയം ലോകകപ്പിനുള്ള ഇലവന്റെ സൂചനയല്ല – രോഹിത് ശര്‍മ്മ

Sports Correspondent

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയം ഇന്ത്യയുടെ ലോകകപ്പിനുള്ള പെര്‍ഫെക്ട് ഇലവന്റെ സൂചനയല്ല എന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. മൂന്നാം ടി20യില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും ഓപ്പണിംഗിനെത്തിയപ്പോള്‍ ഇരുവരുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ 224 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. ലോകേഷ് രാഹുലിനെ ഡ്രോപ് ചെയ്താണ് കോഹ്‍ലി ടോപ് ഓര്‍ഡറിലേക്ക് എത്തിയത്. പകരം ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തി.

സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. കോഹ്‍ലിയും രോഹിത്തും ഓപ്പണിംഗിലും സൂര്യകുമാര്‍ , ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരടങ്ങിയ മധ്യനിരയും ഇന്ത്യയ്ക്ക് ടി20 ക്രിക്കറ്റില്‍ കടലാസ്സില്‍ അതി ശക്തമെന്ന് തോന്നിപ്പിക്കുന്ന ബാറ്റിംഗ് ഓര്‍ഡര്‍ ആണെന്ന സൂചന നല്‍കുകയാണ്.

പരമ്പരയില്‍ വ്യത്യസ്തമായ ബാറ്റിംഗ് കോമ്പിനേഷനുകളാണ് ഇന്ത്യ ഓപ്പണിംഗില്‍ പരീക്ഷിച്ചത്. എന്നാല്‍ ഈ പരമ്പര വിജയം ടീമിന്റെ ലോകകപ്പിനുള്ള അവസാന ഇലവനിലേക്ക് നല്‍കുന്ന സൂചനയായി കാണാനാവില്ലെന്നാണ് രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടത്. ഒക്ടോബറില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഈ കോമ്പിനേഷനിലാവും ഇന്ത്യ ഇറങ്ങുക എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും കെഎല്‍ രാഹുലിനെ പോലുള്ള ഒരു താരത്തെ നിലവിലെ മോശം ഫോം കാരണം ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നത് സങ്കടകരമായ കാര്യമാണെന്നും രോഹിത് പറഞ്ഞു.

Rohitkohlistokes

ലോകകപ്പിന് ഇനിയും സമയം ഉണ്ടെന്ന് ഇപ്പോളെ ബാറ്റിംഗ് ഓര്‍ഡര്‍ എല്ലാം തീരുമാനിക്കുന്നത് ശരിയായ നീക്കം അല്ലെന്നും ടീമിന് ഏറ്റവും അനുയോജ്യമായ കോമ്പിനേഷനേതാണെന്ന് ഇനിയും ടീം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും രോഹിത് പറഞ്ഞു. അഞ്ചാം ഏകദിനത്തില്‍ ഒരു എക്സ്ട്രാ ബൗളറെ ആവശ്യമാണ് എന്നതിനാലാണ് ഈ നീക്കം ഇന്ത്യ നടത്തിയതെന്നും രോഹിത് പറഞ്ഞു.