രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ കിരീടത്തിലേക്ക് അടുക്കുന്നു. ഇന്ന് നാലാം ദിവസം മത്സരം പിരിയുമ്പോൾ വിദർഭ രണ്ടാം ഇന്നിംഗ്സിൽ 249-4 എന്ന മികച്ച നിലയിൽ ആണ്. അവർക്ക് 286 റൺസിന്റെ ലീഡ് ഇപ്പോൾ ആയി. ഇനി 90 ഓവർ മാത്രം ബാക്കി നിൽക്കെ വിദർഭയെ ഓളൗട്ട് ആക്കി അതിനു ശേഷം ചെയ്സ് ചെയ്ത് വിജയിക്കുക എളുപ്പമാകില്ല.

വിദർഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഇന്ന് അത്ര നല്ല തുടക്കം ആയിരുന്നില്ല. അവർക്ക് 7 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 2 വികറ്റുകൾ നഷ്ടമായി. 1 റൺസ് എടുത്ത പാർഥ് രാഖടെയെ ജലജ് സക്സേന തന്റെ ആദ്യ ബൗളിൽ തന്നെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ നിധീഷ് 5 റൺസ് എടുത്ത ധ്രുവ് ഷോറെയെയും പുറത്താക്കി.
എന്നാൽ ഇതിനു ശേഷം കരുൺ നായർ – ഡാനിഷ് മലേവാർ കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് വില്ലനായി വന്നു. അവർ വിദർഭയുടെ ഇന്നിംഗ്സ് പടുത്തു. 33ൽ നിൽക്കെ കരുൺ നായറിനെ പുറത്താക്കാൻ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ഏദന്റെ പന്തിൽ അക്ഷയ് ചന്ദ്രൻ ഒരു അനായാസ ക്യാച്ച് സ്ലിപ്പിൽ വിട്ടു കളഞ്ഞു. ഇരുവരും ചേർന്ന് 175 റൺസിന്റെ കൂട്ടുകെട്ട് പടുത്തു.
അവസാനം അക്ഷയ് ആണ് മലേവറിനെ പുറത്താക്കിയത്. മലേവാർ 73 റൺസ് എടുത്തു. എന്നാൽ യാഷ് റാത്തോർഡും കരുണും ചേർന്ന് അവരുടെ ഇന്നിംഗ്സ് വലുതാക്കി. 24 റൺസ് എടുത്ത റാത്തോർഡിനെ സർവതെ പുറത്താക്കി. ഇപ്പോൾ 132 റൺസുമായി കരുൺ നായരും 4 റൺസുമായി അക്ഷയ് വാദ്കറും ക്രീസിൽ നിൽക്കുന്നു. കരുൺ നായറിന്റെ 23ആം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആണിത്.