ശര്‍മ്മമാരെ ടീമിലെടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം

Sports Correspondent

രണ്ടാം ടെസ്റ്റില്‍ നിന്ന് ഭുവിയെ ഒഴിവാക്കിയതും രഹാനയെ ഉള്‍പ്പെടുത്താതിരുന്നതും നാണംകെട്ട നടപടിയെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍. ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പ് എന്തടിസ്ഥാനത്തിലാണെന്ന് തോന്നിപ്പിക്കുന്ന നിലപാടുകളാണ് ടീം മാനേജ്മെന്റ് കൈ കൊണ്ടിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളിലേക്ക് താരങ്ങളെ എടുക്കുന്നത് ഏകദിനത്തിലെ പ്രകടനം കണ്ടിട്ടാണോ എന്നും മനോജ് ചോദിച്ചു. അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയാവും ഈ വാക്കുകള്‍ കൊണ്ട് മനോജ് ഉദ്ദേശിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഭുവിയെ ഒഴിവാക്കുക വഴി എന്ത് സന്ദേശമാണ് ഇന്ത്യ താരങ്ങള്‍ക്ക് നല്‍കുന്നത്. പ്രകടനം നടത്തിയാലും ടീമില്‍ നിന്ന് തഴയപ്പെടുന്നത് കളിക്കാരുടെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുന്ന കാര്യമാണ്. ടി20 ഏകദിനങ്ങളിലെ പ്രകടനം നോക്കി ടെസ്റ്റില്‍ കളിപ്പിക്കുവാന്‍ ഇറക്കുകയാണെങ്കില്‍ 25-30 പന്തില്‍ ശതകം നേടുന്ന ഋഷഭ് പന്തിനെ ഇന്ത്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തുമോ എന്നും പ്രഭാകര്‍ ചോദിച്ചു.

ഏകദിനത്തില്‍ ഇരട്ട ശതകം തികച്ചതോടെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ചിലര്‍ എന്ന് രോഹിതിനെ ഉദ്ദേശിച്ച് മനോജ് പറയുകയുണ്ടായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial