ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട ആവേശകരമായ മത്സരത്തിൽ പഞ്ചാബിന് ആവേശകരമായ വിജയം! വെറും 111 റൺസ് ഡിഫൻഡ് ചെയ്താണ് പഞ്ചാബ് 16 റൺസിന് വിജയിച്ചത്. പഞ്ചാബ് ഉയർത്തിയ 112 എന്ന ലക്ഷ്യം അനായായം കൊൽക്കത്ത മറികടക്കും എന്നാണ് കരുതിയത് എങ്കിലും ബൗളർമാർ വിധി മാറ്റി എഴുതിയത്.

തുടക്കത്തിൽ തന്നെ 2 റൺസ് എടുത്ത ഡി കോക്ക്, 5 റൺസ് എടുത്ത നരൈജ് എന്നിവരെ പെട്ടെന്ന് നഷ്ടമായി എങ്കിലും രഹാനെയും രഗുവംശിയും ചേർന്ന് ഇന്നിംഗ്സിന് സ്ഥിരത നൽകി. രഹാനെ 17 റൺസ് എടുത്തു. രഘുവംശി 28 പന്തിൽ നിന്ന് 37 റൺസും എടുത്തു. പക്ഷെ ഇവർ രണ്ടു പേരും പുറത്തായതോടെ കൊൽക്കത്തയുടെ പതനം തുടങ്ങി.
62-2 എന്ന നിലയിൽ നിന്ന് 79-8 എന്ന നിലയിലേക്ക് കൊൽക്കത്ത വീണു. വെങ്കിടേഷ് അയ്യർ 7, റിങ്കു 2, രമൺദീപ് 0, എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകൾ വീണു.
ഒരു ഭാഗത്ത് റസൽ നിന്നത് മാത്രമായിരുന്നു കൊൽക്കത്തയുടെ പ്രതീക്ഷ. ചാഹലിന്റെ അവസാന ഓവറിൽ 16 റൺസ് റസൽ അടിച്ചതോടെ കൊൽക്കത്തക്ക് ജയിക്കാൻ 6 ഓവറിൽ 17 റൺസ് മാത്രം. പക്ഷെ 8 വിക്കറ്റ് അപ്പോൾ നഷ്ടമായിരുന്നു. അടുത്ത ഓവറിൽ അർഷദീപ് വൈഭവിനെ പുറത്താക്കി. ഇതോടെ 1 വിക്കറ്റും 17 റൺസും എന്നായി.
അടുത്ത ഓവർ എറിയാൻ എത്തിയത് യാൻസൺ. ആദ്യ പന്തിൽ റസൽ പുറത്ത്. പഞ്ചാബിന് ചരിത്ര വിജയം.
4 വിക്കറ്റുകൾ വീഴ്ത്തിയ ചാഹൽ കൊൽക്കത്തൻ ബാറ്റർമാരെ വട്ടം കറക്കി. ഒപ്പം 3 വിക്കറ്റ് വീഴ്ത്തിയ യാൻസണും തിളങ്ങി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സ് വെറും 111 റൺസിന് ഓൾഔട്ട് ആയി.

തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് അവരെ പ്രതിരോധത്തിലാക്കി. 11 ഓവറിനുള്ളിൽ തന്നെ അവരുടെ എട്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർമാരായ പ്രിയാൻഷ് ആര്യ (12 പന്തിൽ 22 റൺസ്), പ്രബ്സിമ്രൻ സിംഗ് (15 പന്തിൽ 30 റൺസ്) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്ക് തിളങ്ങാനായില്ല.
ജോഷ് ഇംഗ്ലിസ് (2 റൺസ്), ശ്രേയസ് അയ്യർ (0 റൺസ്), നെഹാൽ വധേര (10 റൺസ്), മാക്സ്‌വെൽ (7 റൺസ്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ശശാങ്ക് 18 റൺസ് എടുത്തെങ്കിലും അദ്ദേഹത്തിനും തകർച്ചയിൽ നിന്ന് കരകയറ്റാൻ ആയില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റുകൾ വീതം നേടി ബൗളിംഗിൽ തിളങ്ങി.