2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പ്രാഥമിക ലക്ഷ്യം ടൂർണമെന്റ് ജയിക്കുക മാത്രമല്ല, ഇന്ത്യയെ പരാജയപ്പെടുത്തുക കൂടിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ലാഹോറിലെ നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ ആണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയത്.
ഫെബ്രുവരി 23 ന് ദുബായിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം പ്രാധാനം ആണെന്ന് ഷെരീഫ് ഊന്നിപ്പറഞ്ഞു.
1996 ന് ശേഷം രാജ്യത്തെ ആദ്യത്തെ ഐസിസി ഇവന്റായ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കാൻ കഴിവുള്ള ടീം തങ്ങൾക്ക് ഉണ്ടെന്നും ഷെരീഫ് പറഞ്ഞു. സുരക്ഷാ ആശങ്കകൾ കാരണം, ഐസിസി, ബിസിസിഐ, പിസിബി എന്നിവ അംഗീകരിച്ച ഒരു ഹൈബ്രിഡ് മോഡലിന് കീഴിലാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ ആണ് നടക്കുന്നത്.
ടൂർണമെന്റിനുള്ള പാകിസ്ഥാന്റെ ജേഴ്‌സിയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഫെബ്രുവരി 19 ന് ന്യൂസിലൻഡിനെതിരായ മത്സരത്തിലൂടെ പാകിസ്ഥാൻ ക്യാമ്പയിൻ ആരംഭിക്കും.