ഇന്ത്യൻ ക്രിക്കറ്റിലെ ദ്രവീഡിയൻ മൂവ്മെന്റ്

shabeerahamed

Picsart 22 11 03 09 42 35 903
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ വേൾഡ് കപ്പിലെ കഴിഞ്ഞ കളികൾ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും, ഈ ടീം ഉള്ളിൽ നിന്ന് വജ്രം കൊണ്ടു ഉണ്ടാക്കിയതാണ്. പുറമെ നിന്ന് നോക്കുമ്പോൾ പല കുറവുകളും നാം കാണുമെങ്കിലും, അവരുടെ പ്രകടനത്തിൽ നിന്ന് മനസ്സിലാകുന്നത്, ഇത്ര നിശ്ചയദാർഢ്യമുള്ള ഒരു ടീം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ട് കാലമേറെയായി എന്നാണ്.

Picsart 22 11 03 09 42 15 729

ഈ ടീം അംഗങ്ങളുടെ ശാന്തതയാണ് നമുക്ക് ആദ്യം ദൃശ്യമാവുക. പക്വത വന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായിട്ടാണ് ഇവരെ കളത്തിന് അകത്തും പുറത്തും നമുക്ക് കാണാൻ സാധിക്കുക. കാണികളോടായാലും, പത്രക്കാരോടായാലും, എതിർ ടീമിലെ കളിക്കാരോടായാലും സൗമ്യമായി പെരുമാറുന്ന ഈ ഇന്ത്യൻ ക്രിക്കറ്റ് ടീം പക്ഷെ ഉള്ളിന്റെ ഉള്ളിൽ കടുപ്പക്കാരാണ് എന്നാണ് കളികൾ കണ്ട് മനസ്സിലാക്കേണ്ടത്.

മുതിർന്ന കളിക്കാരായ വിരാട് രോഹിത് തുടങ്ങിയവരെ നാം സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ആ വ്യത്യാസം മനസ്സിലാകും. എടുത്തു ചാട്ടക്കാരായ, രക്തത്തിളപ്പുള്ള കളിക്കാരിൽ നിന്നും അവരെല്ലാം തികച്ചും അക്ഷുബ്ധത കൈവരിച്ച മനുഷ്യരായി മാറിക്കഴിഞ്ഞു. വിവാദമായേക്കാവുന്ന ചോദ്യങ്ങളെ താഴ്മയോടെ നേരിടുന്നു, കളിക്കളത്തിൽ തെറ്റ് വരുത്തുന്നവരെ ആശ്വസിപ്പിക്കുന്നു, കൂടെയുള്ള കളിക്കാരെ ചേർത്ത് പിടിക്കുന്നു, എതിരാളികളെ പുഞ്ചിരിയോടെ നേരിടുന്നു.

Picsart 22 11 03 09 43 42 458

ടീമിലെ എല്ലാ കളിക്കാരിലും ഇതേ മാറ്റങ്ങൾ വന്നതായി കാണാം. ഇന്ത്യൻ ക്രിക്കറ്റിലെ ബാഡ് ബോയ് ആയി കണക്കാക്കിയിരുന്ന ഹാർദിക് പാണ്ഡ്യയുടെ പെരുമാറ്റം പോലും എത്ര മാറിയിരിക്കുന്നു എന്നു കാണുക. ക്രീസിൽ ഒരു കൊച്ചു കുട്ടിയെ പോലെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഹാർദിക്കിനെ സ്ലെഡ്ജ് ചെയ്യാൻ എങ്ങനെ തോന്നും എന്നാണ് എതിരാളികളുടെ പരാതി. സൂപ്പർ ഫ്രൻഡ്ലിയായ പന്തിനെ തുറിച്ചു നോക്കാൻ പോലും അവർക്ക് പറ്റുന്നില്ല. ബൗൺസർ എറിയുന്ന അക്ഷദീപിനെ നോക്കി ഒരു ചീത്ത പോലും പറയാൻ ആർക്കും തോന്നില്ല. കളിക്കാർക്കെല്ലാം സ്പിതി താഴ്‌വരകളിൽ സർവ്വവും ത്യജിച്ചു, ലളിതമായ ജീവിതം നയിക്കുന്ന ബുദ്ധസന്യാസിമാരുടെ ഒരു മട്ടും ഭാവവുമാണ്.

ചുറ്റും നടക്കുന്നതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളല്ല എന്ന മട്ടിലാണ് ടീമംഗങ്ങൾ പെരുമാറുന്നത്. എന്നാൽ, തികച്ചും അസാധ്യമായ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അവർ എങ്ങനെയാണ് നേരിട്ടത് എന്നു നോക്കൂ. പാകിസ്ഥാന് എതിരെയുള്ള കളിയിലും, ഇന്നലെ നടന്ന ബംഗ്ലാദേശിന് എതിരായ കളിയിലും, ഇന്ത്യക്കു തിരിച്ചു വരാൻ സാധിക്കും എന്ന് ആരും കരുതിയതല്ല. ആ രണ്ട് ടീമുകളുടെയും ആരാധകർ വിജയം ഉറപ്പിച്ചു ആഘോഷങ്ങൾ നേരത്തെ തുടങ്ങിയിരുന്നു, ഇന്ത്യൻ ആരാധകർ ഇനി ഒരു തിരിച്ചു വരവിന് പ്രതീക്ഷയില്ല എന്ന് തീരുമാനിച്ചു ഉറപ്പിച്ച നിലയിലായിരുന്നു. പക്ഷെ രണ്ട് കളികളിലും ഇന്ത്യൻ ടീം അക്ഷോഭ്യരായി നിന്ന്, തങ്ങളെ ഏൽപിച്ച ജോലി ഭംഗിയായി ചെയ്തു തീർത്തു. അത് കഴിഞ്ഞു ഇതൊക്കെയെന്ത് എന്ന ഭാവമായിരുന്നു ഇന്ത്യൻ ടീമിന്. കരൾ ഉറപ്പ് ഇല്ലാത്ത മനുഷ്യർക്ക് കടക്കാൻ പറ്റാത്ത സിറാത്ത് പോലെയുള്ള നൂൽ പാലം ആയിരുന്നല്ലോ ആ കളികളിൽ ഇന്ത്യക്കു കടക്കേണ്ടിയിരുന്നത്. പക്ഷെ തങ്ങളുടെ ലക്ഷ്യം എന്താണ് എന്ന തിരിച്ചറിവ് മാത്രം മുന്നിൽ കണ്ട് ഉറച്ച മനസ്സോടെ തങ്ങളെ ഏൽപ്പിച്ച ജോലി അവർ ഭംഗിയായി നിർവഹിച്ചു. അസാമാന്യ ഉൾക്കരുത്തുള്ള മനുഷ്യർക്ക് മാത്രം സാധിക്കുന്ന ഒരു കളിയാണ് ഈ ഇന്ത്യൻ ടീം നമുക്ക് വേണ്ടി കളിച്ചത്.

ഇന്ത്യ്Picsart 22 11 03 09 43 18 280

ഈ പുതിയ തിരിച്ചറിവും വ്യക്തതയും എങ്ങനെ ഇന്ത്യൻ ടീമിന് കിട്ടി എന്ന് പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്, ഒരു മനുഷ്യന്റെ അദ്ഭുതകരമായ കഴിവാണ് ഇതിനു കാരണം എന്നതാണ്. ഒരു വർഷം മുമ്പ് വരെ ശാസ്ത്രിയുടെ കീഴിൽ എന്തിനും പോന്ന, ആരെയും കൂസാത്ത ഒരു ടീം ആയിരുന്നപ്പോൾ സന്തോഷിച്ചിരുന്ന നമ്മളിൽ പലരും, തണുപ്പനായ ദ്രാവിഡ് കോച്ച് ആയി വന്നപ്പോൾ ഭയപ്പെട്ടു എന്നത് സത്യമാണ്. എന്നാൽ ആ സന്യാസിവര്യന്റെ രീതികളാണ് ഇന്ന് നമുക്ക് സന്തോഷം നൽകുന്നത് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എടുത്തുചാട്ടവും, ധിക്കാരവും കൊണ്ട് മാത്രമേ കളികൾ ജയിക്കാൻ സാധിക്കൂ എന്നു കരുതിയിരുന്ന നമ്മളെ, സ്നേഹവും, പക്വതയും, ഫോക്കസും കൊണ്ട് ലോകം കീഴടക്കാം എന്ന് പഠിപ്പിച്ചിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. സീനിയർ അംഗങ്ങളെ ഇത് മനസ്സിലാക്കിച്ചതിൽ മാത്രമല്ല, യുവതാരങ്ങളെ ഇതിന് പാകപ്പെടുത്തുക വഴി, ഭാവിയിൽ ഇന്ത്യൻ ടീം എങ്ങനെ ആയിരിക്കണം എന്നു കൂടി ദ്രാവിഡ് വരച്ചു കാട്ടുകയാണ്. ഗാന്ധിജിയുടെ നാടെന്ന ഖ്യാതിയുള്ള ഇന്ത്യക്ക്, കളിക്കളത്തിലും ആ പാത പിന്തുടരാൻ സാധിക്കുമെങ്കിൽ, ഇതിൽപരം എന്തു വലിയ സന്ദേശമാണ് ലോകത്തിനു നൽകാൻ കഴിയുക. ഈ ദ്രവീഡിയൻ നീക്കം ഇനിയും വിജയിക്കട്ടെ എന്നു ആശംസിക്കാം, മറ്റ് കളികളിലും ഈ അച്ചടക്കം വളരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.