സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ന്യൂസിലാൻഡ് ശക്തമായ നിലയിൽ. സിംബാബ്വെ ടീമിനെ വെറും 125 റൺസിന് പുറത്താക്കിയ ശേഷം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ഇതോടെ അവർക്ക് 49 റൺസിന്റെ ലീഡായി.
ഡെവോൺ കോൺവേ (79), വിൽ യംഗ് (74) എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലാൻഡിന് മികച്ച തുടക്കം നൽകിയത്. 162 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. യുവതാരം ട്രെവർ ഗ്വാണ്ടുവിന്റെ പന്തിൽ ബൗൾഡായാണ് യംഗ് പുറത്തായത്. തുടർന്നെത്തിയ ജേക്കബ് ഡഫി 8 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ, സിംബാബ്വെ ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം മാറ്റ് ഹെൻറിയുടെ (5/40) അഞ്ച് വിക്കറ്റ് നേട്ടവും അരങ്ങേറ്റക്കാരൻ സാക്കറി ഫൗൾക്കസിന്റെ (4/38) നാല് വിക്കറ്റ് പ്രകടനവുമാണ് സിംബാബ്വെയെ തകർത്തത്. മൂന്നര വർഷത്തെ വിലക്കിന് ശേഷം 39-ആം വയസ്സിൽ തിരിച്ചെത്തിയ ബ്രണ്ടൻ ടെയ്ലർ 44 റൺസുമായി സിംബാബ്വെയുടെ ടോപ് സ്കോററായി. വിക്കറ്റ് കീപ്പർ തഫദ്സ്വ സിഗ (33) മാത്രമാണ് കിവീസ് ബൗളിംഗിന് മുന്നിൽ ചെറുത്ത് നിന്നത്.
തോളിനേറ്റ പരിക്ക് കാരണം ടോം ലാഥം വീണ്ടും ടീമിന് പുറത്തായതിജാൽ മിച്ചൽ സാന്റ്നറാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഒമ്പത് വിക്കറ്റിന് വിജയിച്ച ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റിലും വിജയമുറപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







