ആറ് പന്തിൽ ആറ് സിക്സറിച്ച ബാറ്റ് മാച്ച് റഫറി പരിശോധിച്ചുവെന്ന് യുവരാജ് സിംഗ്

Staff Reporter

2007ലെ ടി20 ലോകകപ്പിനിടെ തുടർച്ചയായി ആറ് സിക്‌സറുകൾ നേടിയ ബാറ്റ് ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിന് ശേഷം മാച്ച് റഫറി പരിശോധിച്ചെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഓസ്‌ട്രേലിയക്കെതിരായ സെമിയിൽ 30 പന്തിൽ 70 റൺസ് നേടിയതിന് ശേഷമാണ് ഓസ്‌ട്രേലിയൻ താരങ്ങൾക്കും പരിശീലകനും തന്റെ ബാറ്റിൽ സംശയം തോന്നിയതെന്നും യുവരാജ് സിംഗ് പറഞ്ഞു.

മത്സര ശേഷം ഓസ്‌ട്രേലിയൻ പരിശീലകൻ തന്റെ അടുത്ത് വന്ന് ബാറ്റിൽ ഫൈബർ ഉണ്ടോ എന്നും ബാറ്റിൽ ഫൈബർ ഉപയോഗിക്കുന്നത് നിയമപരമാണോ എന്നും ചോദിച്ചെന്നും യുവരാജ് സിംഗ് പറഞ്ഞു. തുടർന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ തന്റെ ബാറ്റ് മാച്ച് റഫറി പരിശോധിച്ചോ എന്ന് ചോദിക്കുകയും തുടർന്ന് താൻ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും യുവരാജ് സിംഗ് പറഞ്ഞു. ഓസ്‌ട്രേലിയൻ പരിശീലകന് ശേഷം വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ് ആരാണ് തന്റെ ബാറ്റ് നിർമിക്കുന്നതെന്ന് ചോദിച്ചെന്നും യുവരാജ് സിംഗ് വെളിപ്പെടുത്തി.

2007ലെ ടി20 ലോകകപ്പിലാണ് യുവരാജ് സിംഗ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരു ഓവറിൽ 6 പന്തിൽ ആറ് സിക്സറുകളിടിച്ച് ചരിത്രം സൃഷ്ട്ടിച്ചത്.