തിരുവനന്തപുരം: കേരളവും ചണ്ഡിഗഢും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിന് നാളെ തുടക്കം. തിരുവനന്തപുരത്തെ മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം കളിക്കാനിറങ്ങുക. സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, വിഷ്ണു വിനോദ്, നിധീഷ് എം.ഡി. തുടങ്ങിയവരടങ്ങുന്ന കരുത്തുറ്റ നിരയാണ് കേരളത്തിന്റേത്.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് സമനിലകൾ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം നാളെ കളത്തിലിറങ്ങുന്നത്. അഹമ്മദ് ഇമ്രാൻ, അഭിജിത് പ്രവീൺ എന്നിവർക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത് മനൻ വോറയടക്കമുള്ള പരിചയസമ്പന്നരടങ്ങുന്ന ടീമാണ് ചണ്ഡിഗഢിന്റേത്. നിലവിൽ പോയിന്റ് പട്ടികയിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് അവർ. ഈ സീസണിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇതിനുശേഷം ഗോവയ്ക്കെതിരെയുള്ള മത്സരം ഗോവയുടെ തട്ടകത്തിലാണ് നടക്കുക.
കേരള ടീം: മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ജെ. നായർ, രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബി, ആകർഷ് എ. കൃഷ്ണമൂർത്തി, സൽമാൻ നിസാർ, ബാബ അപരാജിത്, അജിത് വി., അഭിഷേക് പി. നായർ, നിധീഷ് എം.ഡി., ഏദൻ ആപ്പിൾ ടോം, ആസിഫ് കെ.എം., അങ്കിത് ശർമ്മ, ശ്രീഹരി എസ്. നായർ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ).









