ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാനായ റിഷഭ് പന്തിന് പരിക്കേറ്റത് ആശങ്കയുണ്ടാക്കി. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നടന്ന മത്സരത്തിന്റെ മൂന്നാം ദിവസം രാവിലെ സെഷനിൽ പന്തിന് രണ്ടു തവണ പരിക്കേറ്റു—ആദ്യം ഇടത് കൈയിലും പിന്നീട് ഗ്രോയിനിനടുത്തും. രണ്ടുതവണ വൈദ്യസഹായം തേടിയ ശേഷം കളിക്കളം വിടാൻ അദ്ദേഹം നിർബന്ധിതനായി.

22 പന്തുകൾ മാത്രം നേരിട്ട ശേഷം പന്ത് മടങ്ങിയത് ആരാധകർക്ക് ആശങ്ക നൽകും. മൂന്ന് മാസത്തെ പരിക്ക് ഇടവേളയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
ഇംഗ്ലണ്ടിനെതിരായ ആൻഡേഴ്സൺ ടെണ്ടുൽക്കർ ട്രോഫിക്കിടെ കാൽവിരലിന് (toe) ഏറ്റ ഒടിവിനെ തുടർന്നാണ് പന്ത് കളിക്കളത്തിൽ നിന്ന് വിട്ടുനിന്നത്. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ 90 റൺസ് നേടി മികച്ച തിരിച്ചുവരവ് നടത്താൻ അദ്ദേഹത്തിനായിരുന്നു.














