ക്രുണാലിന്റെ ബൗളിംഗിൽ തകര്‍ന്ന് സൺറൈസേഴ്സ്, ആശ്വാസമായി സമദിന്റെ ഹിറ്റിംഗ്

Sports Correspondent

ലക്നൗവിൽ ആദ്യം ബാറ്റ് ചെയ്യുവാനുള്ള സൺറൈസേഴ്സ് തീരുമാനത്തിന് തിരിച്ചടി. ബാറ്റിംഗ് ദുഷ്കരമെന്ന് കാണപ്പെട്ട പിച്ചിൽ ടീം 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്.

സൺറൈസേഴ്സ് നിരയിൽ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്കോറര്‍. അന്മോൽപ്രീത് സിംഗും റൺസ് കണ്ടെത്തി. ടി20 ശൈലിയിൽ ബാറ്റ് വീശുവാന്‍ ആര്‍ക്കും സാധിക്കാതെ പോയതും ടീമിന് തിരിച്ചടിയായി.

മയാംഗിനെ ക്രുണാൽ പുറത്താക്കിയ ശേഷം അന്മോൽപ്രീത് – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് 29 റൺസ് നേടി ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ക്രുണാൽ പാണ്ഡ്യ വീണ്ടും ബ്രേക്ക് ത്രൂവായി എത്തുകയായിരുന്നു.

ബാറ്റിംഗ് പ്രയാസമായ പിച്ചിൽ അന്മോൽപ്രീത് സിംഗ് 31 റൺസ് നേടി പുറത്തായപ്പോള്‍ അതേ ഓവറിൽ അടുത്ത പന്തിൽ എയ്ഡന്‍ മാര്‍ക്രത്തെയും ടീമിന് നഷ്ടമായി. ഇരുവരെയും ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്.

ഹാരി ബ്രൂക്കിനെ രവി ബിഷ്ണോയി പുറത്താക്കിയതോടെ 55/4 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. 50/1 എന്ന നിലയിലായിരുന്നു ടീമിന്റെ തകര്‍ച്ച.

39 റൺസ് ആണ് അഞ്ചാം വിക്കറ്റിൽ രാഹുല്‍ ത്രിപാഠിയും വാഷിംഗ്ടൺ സുന്ദറും കൂടി നേടിയത്. 35 റൺസ് നേടിയ ത്രിപാഠിയെ യഷ് താക്കൂര്‍ ആണ് പുറത്താക്കിയത്. 19ാം ഓവറിൽ 16 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറിനെയും ആദിൽ റഷീദിനെയും പുറത്താക്കി അമിത് മിശ്രയും ബൗളിംഗിൽ മികവ് പുലര്‍ത്തി.

10 പന്തിൽ 21 റൺസ് നേടിയ അബ്ദുള്‍ സമദ് അവസാന ഓവറിൽ നേടിയ രണ്ട് സിക്സുകളാണ് സൺറൈസേഴ്സിനെ 121/8 എന്ന സ്കോറിലേക്ക് എത്തിച്ചത്.