ഒരു ഘട്ടത്തിൽ 150 റൺസ് കടക്കില്ലെന്ന് കരുതിയ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 171 റൺസിലേക്ക് എത്തിച്ച് അബ്ദുള്‍ സമദിന്റെ വെടിക്കെട്ട് ബാറ്റിംഗ്. താരത്തിനൊപ്പം ആയുഷ് ബദോനിയും നിക്കോളസ് പൂരനും പ്രധാന സ്കോറര്‍മാരായപ്പോള്‍ ലക്നൗ 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മിച്ചൽ മാര്‍ഷ് ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്രം – നിക്കോളസ് പൂരന്‍ കൂട്ടുകെട്ട് ലക്നൗവിനെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചു. 18 പന്തിൽ 28 റൺസ് നേടിയ മാര്‍ക്രത്തിനെ ലോക്കി ഫെര്‍ഗൂസൺ പുറത്താക്കുമ്പോള്‍ ലക്നൗവിന്റെ സ്കോര്‍ ബോര്‍ഡിൽ 32 റൺസായിരുന്നു. തൊട്ടടുത്ത ഓവറിൽ ഋഷഭ് പന്ത് 2 റൺസ് നേടി പുറത്തായതോടെ 35/3 എന്ന നിലയിലേക്ക് ലക്നൗ വീണു.
അവിടെ നിന്ന് നിക്കോളസ് പൂരന്‍ – ആയുഷ് ബദോനി കൂട്ടുകെട്ട് 54 റൺസുമായി ലക്നൗവിനെ മുന്നോട്ട് നയിച്ചുവെങ്കിലും 30 പന്തിൽ 44 റൺസ് നേടിയ പൂരനെ യൂസുവേന്ദ്ര ചഹാല്‍ പുറത്താക്കി. 89/4 എന്ന നിലയിൽ നിന്ന് ബദോനി – മില്ലര്‍ കൂട്ടുകെട്ട് 30 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 19 റൺസ് നേടിയ മില്ലറെ ലക്നൗവിന് അടുത്തതായി നഷ്ടമായി.
ആയുഷ് ബദോനിയ്ക്ക് കൂട്ടായി എത്തിയ അബ്ദുള്‍ സമദ് തീക്കാറ്റായി മാറിയപ്പോള്‍ 47 റൺസാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്. 33 പന്തിൽ 41 റൺസ് നേടിയ ആയുഷ് ബദോനിയെ അര്‍ഷ്ദീപ് പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത പന്തിൽ സമദിനെയും അര്‍ഷ്ദീപ് പുറത്താക്കി. സമദ് 12 പന്തിൽ 27 റൺസ് നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 171 റൺസ് നേടി.
പഞ്ചാബിനായി അര്‍ഷ്ദീപ് 4 ഓവറിൽ 43 റൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റ് നേടി.