സൺറൈസേഴ്സ് നേടിയ 190/9 എന്ന സ്കോറിനെ അനായാസ രീതിയിൽ മറികടന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ്. നിക്കോളസ് പൂരന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം മിച്ചൽ മാര്‍ഷിന്റെ അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 16.1 ഓവറിൽ വിജയം നേടി.
രണ്ടാം ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെ നഷ്ടമായ ശേഷം 116 റൺസാണ് നിക്കോളസ് പൂരന്‍ – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. 26 പന്തിൽ 70 റൺസ് ആണ് നിക്കോളസ് പൂരന്‍ നേടിയത്. അധികം വൈകാതെ 31 പന്തിൽ 52 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ ടീമിന് നഷ്ടമായി.
ഋഷഭ് പന്ത് 15 പന്തിൽ 15 റൺസ് നേടിയപ്പോള്‍ അബ്ദുള്‍ സമദ് 8 പന്തിൽ 22 റൺസ് നേടി ലക്നൗവിന്റെ വിജയം എളുപ്പമാക്കി. ഡേവിഡ് മില്ലര്‍ 7 പന്തിൽ നിന്ന് 13 റൺസുമായി പുറത്താകാതെ നിന്നു.