മികച്ച തുടക്കം നൽകി മാര്‍ഷും മാര്‍ക്രവും, അവസാന ഓവറുകളിൽ പൂരന്റെ ബാറ്റിംഗ് മികവ്

Sports Correspondent

Marshmarkram

ഐപിഎലില്‍ നിര്‍ണ്ണായകമായ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 205 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുവാന്‍ ടീമിന് വിജയം അനിവാര്യമായിരിക്കേ മാര്‍ക്രത്തിന്റെയും മാര്‍ഷിന്റെയും അര്‍ദ്ധ ശതകങ്ങളുടെ മികവിലാണ് ലക്നൗ 7 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയത്.

Mitchellmarsh

115 റൺസാണ് ഒന്നാം വിക്കറ്റിൽ മാര്‍ഷും മാര്‍ക്രവും നേടിയത്. 10.3 ഓവറിൽ മാര്‍ഷ് പുറത്താകുമ്പോള്‍ 39 പന്തിൽ നിന്ന് 65 റൺസാണ് താരം നേടിയത്. റിഷഭ് പന്ത് തന്റെ മോശം ഫോം തുടര്‍ന്നപ്പോള്‍ 7 റൺസ് മാത്രം നേടി പുറത്തായി. മാര്‍ഷിനെ അരങ്ങേറ്റക്കാരന്‍ ഹര്‍ഷ് ദുബേ ആണ് പുറത്താക്കിയത്.

Aidenmarkram

മാര്‍ക്രവും പൂരനും 35 റൺസ് നേടിയെങ്കിലും മാര്‍ക്രത്തെ പുറത്താക്കി ഹര്‍ഷൽ പട്ടേൽ കൂട്ടുകെട്ട് തകര്‍ത്തു. 38 പന്തിൽ 61 റൺസാണ് എയ്ഡന്‍ മാര്‍ക്രം നേടിയത്. മാര്‍ക്രവും പുറത്തായ ശേഷം നിക്കോളസ് പൂരന്‍ ആണ് ലക്നൗവിനെ മുന്നോട്ട് നയിച്ചത്. താരം 26 പന്തിൽ 45 റൺസ് നേടി അവസാന ഓവറിൽ പുറത്തായി.

അവസാന ഓവറിൽ രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും അവസാന പന്തിൽ സിക്സ് നേടി ആകാശ് ദീപ് ടീം സ്കോര്‍ 200 കടത്തി.