ടോപ് ഓര്‍ഡര്‍ തകര്‍ന്നു, കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തി കാര്‍ത്തിക്കും റസ്സലും

Sports Correspondent

കൊല്‍ക്കത്ത ടോപ് ഓര്‍ഡറെ വെള്ളം കുടിപ്പിച്ച് ആദ്യ പത്തോവറിനുള്ളില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷം മികച്ച തിരിച്ചുവരവ് നടത്തി ദിനേശ് കാര്‍ത്തിക്കും-ആന്‍ഡ്രേ റസ്സലും. 61/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് 20 ഓവറില്‍ 185/8 റണ്‍സ് എന്ന മികച്ച സ്കോറിലേക്ക് നൈറ്റ് റൈഡേഴ്സ് നീങ്ങിയത്.

പരിക്കേറ്റ സുനില്‍ നരൈനു പകരം ടോപ് ഓര്‍ഡറിലെത്തിയ നിഖില്‍ നായിക് റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ക്രിസ് ലിന്നും പരാജയപ്പെടുകയായിരുന്നു. റോബിന്‍ ഉത്തപ്പയെയും നിതീഷ് റാണയെയും ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ വലിയൊരു മോശം പ്രകടനത്തിലേക്ക് ടീം വീഴുമെന്നാണ് കരുതിയത്.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തൂകൂടിയ ദിനേശ് കാര്‍ത്തിക്കും ആന്‍ഡ്രേ റസ്സലും ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു.  ഇന്നിംഗ്സിലെ 15ാം ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്ത കൂട്ടുകെട്ട് പിന്നീട് കൊല്‍ക്കത്തയുടെ സ്കോറിംഗ് വേഗത കൂട്ടുകയായിരുന്നു.

28 പന്തില്‍ നിന്ന് 62 റണ്‍സ് നേടി റസ്സല്‍ പുറത്താകുമ്പോള്‍ 17.5 ഓവറില്‍ കൊല്‍ക്കത്ത 156 റണ്‍സിലേക്ക് നീങ്ങിയിരുന്നു. 6 സിക്സും 4 ഫോറും അടക്കമായിരുന്നു റസ്സലിന്റെ വെടിക്കെട്ട്. 95 റണ്‍സാണ് ആറാം വിക്കറ്റില്‍ റസ്സല്‍-കാര്‍ത്തിക്ക് കൂട്ടുകെട്ട് നേടിയത്. വെറും 52 പന്തില്‍ നിന്നാണ് ഈ വേഗതയേറിയ സ്കോറിംഗ്.

36 പന്തില്‍ 50 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്കും 8 പന്തില്‍ നിന്ന് 15 റണ്‍സ് കൂട്ടുകെട്ട് നേടി പിയൂഷ് ചൗള(12)-കുല്‍ദീപ് യാദവ്(10*) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ 185/8 എന്ന കൂറ്റന്‍ സ്കോറിലേക്ക് ടീമിനെ എത്തിച്ചു.