സിംബാബ്വെയിലെ ബുലവായോയിൽ നടക്കുന്ന ഐസിസി അണ്ടർ 19 ലോകകപ്പിന്റെ സൂപ്പർ സിക്സ് പോരാട്ടത്തിൽ പാകിസ്ഥാനെ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനോട് നേരിട്ട 191 റൺസിന്റെ കനത്ത തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന അഞ്ച് തവണത്തെ ചാമ്പ്യന്മാരായ ഇന്ത്യ, തങ്ങളുടെ അവസാന മത്സരത്തിൽ സിംബാബ്വെയെ 204 റൺസിന് തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ്. ആയുഷ് മാത്രെ നയിക്കുന്ന ടീമിൽ 183 റൺസ് നേടിയ അഭിഗ്യാൻ കുണ്ടു, 166 റൺസ് നേടിയ വൈഭവ് സൂര്യവംശി, കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വിഹാൻ മൽഹോത്ര എന്നിവരുടെ തകർപ്പൻ ഫോം ബാറ്റിംഗിൽ ഇന്ത്യക്ക് കരുത്തേകുന്നു.
ബൗളിംഗ് നിരയിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ ഹെനിൽ പട്ടേലും ഉദ്ധവ് മോഹനും നയിക്കുന്ന ആക്രമണം പാകിസ്ഥാൻ ബാറ്റിംഗ് നിരയ്ക്ക് വലിയ ഭീഷണിയാകും. അതേസമയം, ന്യൂസിലൻഡിനെതിരെ എട്ട് വിക്കറ്റ് ജയം നേടിയെത്തുന്ന പാകിസ്ഥാനും മികച്ച ഫോമിലാണ്. ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ 172 റൺസ് നേടി ഹീറോയായ ഓപ്പണർ സമീർ മിൻഹാസും, വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള അലി റാസയും അബ്ദുൾ സുബ്ഹാനും അടങ്ങുന്ന സംഘം ഇന്ത്യയെ വെല്ലുവിളിക്കുമെന്ന് ഉറപ്പാണ്.
രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഇരു ടീമുകളും മത്സരശേഷം ഹസ്തദാനം ചെയ്യാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്ത്യക്ക് എതിരെ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമെ പാകിസ്താന് സെമിയിലെത്താൻ ആവുകയുള്ളൂ. നാളെ ഇന്ത്യൻ സമയം ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന മത്സരം ഹോട്സ്റ്റാറിൽ കാണാം.









