ഹീത്തര്‍ നൈറ്റിന് ശതകം നഷ്ടം, അവസാന സെഷനിൽ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിസ്റ്റോള്‍ ടെസ്റ്റിൽ ആദ്യ ദിവസം ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് ശേഷം ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം കളിയവസാനിക്കുമ്പോള്‍ 269/6 എന്ന നിലയിലാണ്.

താമി ബ്യൂമോണ്ട്(66), നത്താലി സ്കിവര്‍(42), ലൗറന്‍ വിന്‍ഫീൽഡ് ഹിൽ(35) എന്നിവരാണ് ഇംഗ്ലണ്ടിനായി റൺസ് കണ്ടെത്തിയത്. ഓപ്പണര്‍മാര്‍ 69 റൺസ് നേടിയപ്പോള്‍ 71 റൺസാണ് രണ്ടാം വിക്കറ്റിൽ ബ്യൂമോണ്ടും ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റും ചേര്‍ന്ന് നേടിയത്.

ആദ്യ രണ്ട് സെഷനുകളില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നാം സെഷനിൽ ഹീത്തര്‍ നൈറ്റിന് കൂട്ടായി നത്താലി സ്കിവര്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോറിംഗ് വേഗത കൂടി. 90 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്

സ്കിവറിനെ ദീപ്തി ശര്‍മ്മ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ ആമി എല്ലന്‍ ജോൺസിനെ വീഴ്ത്തി സ്നേഹ റാണ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 95 റൺസ് നേടിയ ഹീത്തര്‍ നൈറ്റിനെ ദീപ്തി ശര്‍മ്മ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റും നഷ്ടമായി. അവസാന സെഷനിൽ നാല് വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

230/2 എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 251/6 എന്ന് നിലയിലേക്ക് വീണത്. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ റാണ മൂന്നും ദീപ്തി ശര്‍മ്മ രണ്ടും വിക്കറ്റാണ് നേടിയത്. 12 റൺസുമായി അരങ്ങേറ്റ താരം സോഫി ഡങ്ക്ലിയും 7 റൺസ് നേടി കാത്തറിന്‍ ബ്രണ്ടുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 18 റൺസ് നേടിയിട്ടുണ്ട്.