ഇന്ത്യ – ന്യൂസിലൻഡ് രണ്ടാം ടി20: റായ്പൂരിൽ ഇന്ത്യയ്ക്ക് 209 റൺസ് ലക്ഷ്യം

Newsroom

Resizedimage 2026 01 23 20 38 01 1


റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തി. ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തുടക്കത്തിൽ തന്നെ വെല്ലുവിളിക്കപ്പെട്ടു. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് കിവീസ് അടിച്ചുകൂട്ടിയത്. 27 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിച്ചൽ സാൻ്റ്‌നറുടെ പ്രകടനമാണ് ന്യൂസിലൻഡിനെ 200 കടത്തിയത്. അവസാന ഓവറുകളിൽ 8 പന്തിൽ 15 റൺസ് നേടിയ ഫോക്സ് സാൻ്റ്‌നർക്ക് മികച്ച പിന്തുണ നൽകി.

Resizedimage 2026 01 23 20 38 01 2


കിവീസിന് വേണ്ടി ഡെവൻ കോൺവേ (9 പന്തിൽ 19), ടിം സീഫെർട്ട് (13 പന്തിൽ 24) എന്നിവർ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ അവർ 64 റൺസ് അടിച്ചെടുത്തു. പിന്നീട് വന്ന രചിൻ രവീന്ദ്ര 26 പന്തിൽ 44 റൺസുമായി ഇന്നിംഗ്സിന് വേഗത കൂട്ടി. ഗ്ലെൻ ഫിലിപ്സ് (19), ഡാരിൽ മിച്ചൽ (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മധ്യഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സാൻ്റ്‌നറുടെ ബാറ്റിംഗ് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.


ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് 4 ഓവറിൽ 35 റൺസ് വഴങ്ങി രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. അർഷ്ദീപ് സിംഗ് 4 ഓവറിൽ 53 റൺസ് വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.