സ്കോറുകള്‍ ഒപ്പമെത്തിയ ശേഷം ഇന്ത്യയ്ക്ക് അവസാന രണ്ട് വിക്കറ്റുകള്‍ നഷ്ടം, ഇന്ത്യ – ശ്രീലങ്ക ആദ്യ ഏകദിനം ടൈ

Sports Correspondent

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ടൈ. ശിവം ദുബേയുടെ നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ വിജയത്തിന് ഒരു റൺസ് അകലെ എത്തിയെങ്കിലും ചരിത് അസലങ്ക എറിഞ്ഞ 48ാം ഓവറിൽ ദുബേയെയും അര്‍ഷ്ദീപ് സിംഗിനെയും വിക്കറ്റിന് മുന്നിൽ കുടുങ്ങി ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ആദ്യ മത്സരം ടൈ ആയി അവസാനിച്ചു. സൂപ്പര്‍ ഓവര്‍ ഇല്ലാത്തതിനാൽ തന്നെ മത്സരത്തിന്റെ ഫലം ടൈ ആയിയിരിക്കും.

Srilanka

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 230/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 47.5 ഓവറിൽ 230 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 58 റൺസ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേൽ 33 റൺസും കെഎൽ രാഹുല്‍ 31 റൺസും നേടിയപ്പോള്‍ വിരാട് കോഹ്‍ലി(24), ശ്രേയസ്സ് അയ്യര്‍ (23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

197/7 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ വാലറ്റത്തോടൊപ്പം പൊരുതി നിന്ന് ശിവം ദുബേയാണ് ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചത്. 25 റൺസ് നേടിയ താരത്തിനെ നഷ്ടമായത് ആണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.  ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗയും ചരിത് അസലങ്കയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദുനിത് വെല്ലാലാഗേ 2 വിക്കറ്റ് നേടി.