പൂനെയിൽ നടന്ന നാലാം ടി20യിൽ ശിവം ദുബെയെ പകരം ഹർഷിത് റാണയെ കൺകഷൻ സബ്ബ് ആയി ടീമിൽ ഉൾപ്പെടുത്തിയതിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ വിയോജിപ്പ് പ്രകടിപ്പിച്ചു. മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 15 റൺസിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി, എന്നാൽ പകരക്കാരനെ തിരഞ്ഞെടുത്തത് വിവാദങ്ങൾക്ക് വഴിയൊരുക്കി.
“ദൂബെയ്ക്ക് പകരം ഹർഷിത് എന്നത് സമാനമായ ഒരു പകരക്കാരനല്ല. ഞങ്ങൾ അതിനോട് യോജിക്കുന്നില്ല,” ബട്‌ലർ പറഞ്ഞു. “ശിവം ദുബെ പന്ത് എറിയുന്നത് മെച്ചപ്പെടുത്തുകയോ ഹർഷിത് ബാറ്റിങ് മെച്ചപ്പെടുത്തുകയോ ചെയ്താലെ ഈ സബ് ഒരേ പോലെയുള്ളവർ തമ്മിൽ ആവുകയുള്ളൂ. ഈ തീരുമാനത്തോട് ഞങ്ങൾ വിയോജിക്കുന്നു.” ബട്ലർ പറഞ്ഞു.
ദുബെയുടെ കൺകഷൻ പകരക്കാരനായി ടി20യിൽ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഈ തീരുമാനത്തിന് മുമ്പ് ഇംഗ്ലണ്ടിനോട് കൂടിയാലോചിച്ചിട്ടില്ലെന്ന് ബട്‌ലർ പറഞ്ഞു.
“ഞങ്ങളുമായി ഒരു കൂടിയാലോചനയും നടന്നില്ല. ബാറ്റ് ചെയ്യാൻ വന്നപ്പോൾ ഞാൻ ചിന്തിച്ചിരുന്നത് അതാണ് – ഹർഷിത് ആർക്ക് പകരമാണ് കളിക്കുന്നത്? അദ്ദേഹം ഒരു കൺകഷൻ പകരക്കാരനാണെന്ന് അവർ പറഞ്ഞു, അതിനോട് എനിക്ക് വ്യക്തമായും വിയോജിപ്പുണ്ടായിരുന്നു. അത് സമാനമായ ഒരു പകരക്കാരനല്ല. മാച്ച് റഫറി തീരുമാനമെടുത്തുവെന്ന് അവർ പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ വേണ്ടി ജവഗലിനോട് [ശ്രീനാഥിനോട്] ഞങ്ങൾ സംസാരിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾ മത്സരം ജയിക്കാത്തതിന്റെ മുഴുവൻ കാരണവും ഈ സബ് ആണെന്ന് പറയാൻ ആകില്ല. പക്ഷെ ഇതിൽ കൂടുതൽ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
2020 ൽ ഓസ്ട്രേലിയക്കെതിരായ ഒരു ടി20 ഐയിൽ രവീന്ദ്ര ജഡേജയെ കൺകഷൻ പകരക്കാരനായി യുസ്വേന്ദ്ര ചാഹൽ വന്നപ്പോൾ സമാനമായ ഒരു സാഹചര്യവുമായി ഈ സംഭവം താരതമ്യം ചെയ്തിട്ടുണ്ട്, ആ സമയത്ത് ആ നീക്കവും ചോദ്യം ചെയ്യപ്പെട്ടു.