ഇന്ന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള നിർണായക മത്സരത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ആർസിബി താരം ജിതേഷ് ശർമ്മയെ മങ്കാദിംഗ് വഴി പുറത്താക്കാനുള്ള ലഖ്‌നൗ ബൗളർ ദിഗ്വേഷ് രതിയുടെ ശ്രമം ഫലം കണ്ടില്ല.

ദിഗ്വേഷ് പന്തെറിയുന്നതിന് തൊട്ടുമുന്‍പ് നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ജിതേഷ് ക്രീസ് വിട്ടിറങ്ങിയതിനെ തുടർന്ന് ദിഗ്വേഷ് താരത്തെ റണ്ണൗട്ടാക്കി അപ്പീൽ ചെയ്തു. ടിവി റിപ്ലൈയിൽ ജിതേഷ് ഔട്ടാണെന്ന് വ്യക്തമായെങ്കിലും അമ്പയർ ഔട്ട് വിളിക്കുന്നതിന് മുൻപ് ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്ത് തനിക്കും തൻ്റെ ടീമിനും ഈ വിക്കറ്റ് വേണ്ടെന്ന് അറിയിച്ചു. പന്തിൻ്റെ ഈ സ്പോർട്സ്മാൻ സ്പിരിറ്റ് നിറഞ്ഞ പ്രവൃത്തിക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു, തുടർന്ന് അമ്പയർ നോട്ട് ഔട്ട് വിധിച്ചു.
ഇതിനോടകം തന്നെ ഈ ഐപിഎല്ലിൽ മോശം പെരുമാറ്റത്തിന് പലതവണ പിഴ വാങ്ങിയ ദിഗ്വേഷിന് ഇത് മറ്റൊരു വിവാദ നിമിഷമായി മാറി. ഈ ഓവറിൽ നേരത്തെ ജിതേഷ് ദിഗ്വേഷിൻ്റെ പന്തിൽ ഔട്ടായപ്പോൾ ദിഗ്വേഷ് തൻ്റെ കുപ്രസിദ്ധമായ നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. എന്നാൽ അത് നോബോൾ ആണെന്ന് വിധിച്ചതോടെ തൊട്ടടുത്ത ഫ്രീ ഹിറ്റിൽ ജിതേഷ് ദിഗ്വേഷിനെ സിക്സർ പറത്തി ഇതിന് മറുപടി നൽകി.