ഐപിഎൽ 2025 ൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ സായുധ സേനയ്ക്ക് ഹൃദ്യമായ ആദരവ് അർപ്പിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സായ്കിയ സ്ഥിരീകരിച്ചു. ജൂൺ 3 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഗംഭീര ഫൈനലിൻ്റെ ഭാഗമായിരിക്കും ഈ ആദരം.

മെയ് 7 ന് ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിലാണ് ഈ പ്രത്യേക ആദരവ്. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ സൈനിക നടപടി. ഈ ആദരവിലൂടെ സായുധ സേനയുടെ ധീരത, ത്യാഗം, അചഞ്ചലമായ പ്രതിബദ്ധത എന്നിവയെ ബഹുമാനിക്കാൻ ബിസിസിഐ ലക്ഷ്യമിടുന്നു.
“ക്രിക്കറ്റ് ഒരു ദേശീയ വികാരമായി തുടരുമ്പോഴും, രാജ്യത്തിൻ്റെ പരമാധികാരത്തേക്കാളും സുരക്ഷയേക്കാളും വലുതായി മറ്റൊന്നുമില്ല,” സായ്കിയ പറഞ്ഞു,
നേരത്തെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചതിനെത്തുടർന്ന് ഐപിഎൽ 2025 ഒരാഴ്ചത്തേക്ക് നിർത്തിവച്ചിരുന്നു. വെടിനിർത്തൽ കരാർ ഒപ്പുവച്ചതിന് ശേഷം ടൂർണമെൻ്റ് മെയ് 17 ന് പുനരാരംഭിച്ചു.