ടി20 ലോകകപ്പ്: നിലപാടിൽ ഉറച്ച് ബംഗ്ലാദേശ് ; അന്തിമ തീരുമാനം ജനുവരി 21-നകം എടുക്കണം എന്ന് ICC

Newsroom

Resizedimage 2026 01 19 07 46 55 1


2026-ലെ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുന്ന കാര്യത്തിൽ ഈ മാസം 21-നകം അന്തിമ തീരുമാനമുണ്ടാകും. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ വേദികളിൽ കളിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ICC) അറിയിച്ചു കഴിഞ്ഞു.

india Bangladesh

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തങ്ങളുടെ മത്സരങ്ങൾ കൂടി ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാൽ നേരത്തെ നിശ്ചയിച്ച ഷെഡ്യൂളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന കർക്കശ നിലപാടിലാണ് ഐസിസി.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങളാണ് കായിക രംഗത്തും നിഴലിക്കുന്നത്.

ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ബിസിസിഐയുടെ നിർദ്ദേശപ്രകാരം ഒഴിവാക്കിയതും ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം നിരോധിച്ചതുമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. ജനുവരി 4-നാണ് സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് ബിസിബി ആദ്യമായി ഐസിസിയെ സമീപിച്ചത്. കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ കളിക്കാൻ ഇന്ത്യ സുരക്ഷിതമല്ലെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെയും ക്രിക്കറ്റ് ബോർഡിന്റെയും വാദം.


ബംഗ്ലാദേശിന്റെ ഈ വാദങ്ങളെ ഐസിസി തള്ളിക്കളയുകയാണ്. സ്വതന്ത്ര സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സുരക്ഷാ നിലവാരം തൃപ്തികരമാണെന്നും ബംഗ്ലാദേശ് ടീമിനെ ലക്ഷ്യം വെച്ചുള്ള പ്രത്യേക ഭീഷണികളൊന്നുമില്ലെന്നും ഐസിസി വ്യക്തമാക്കി. ഐസിസി പ്രതിനിധികൾ ധാക്കയിലെത്തി ചർച്ചകൾ നടത്തിയെങ്കിലും തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ അയർലൻഡുമായി ഗ്രൂപ്പ് മാറ്റം നടത്തുകയോ വേണമെന്ന ആവശ്യത്തിൽ ബംഗ്ലാദേശ് ഉറച്ചുനിൽക്കുകയാണ്. അയർലൻഡിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്.


ജനുവരി 21-നകം ബംഗ്ലാദേശ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ അവർ ടൂർണമെന്റിൽ നിന്ന് പുറത്തായതായി കണക്കാക്കും. അങ്ങനെയുണ്ടായാൽ റാങ്കിംഗിൽ മുന്നിലുള്ള സ്കോട്ട്ലൻഡ് പകരക്കാരായി ലോകകപ്പിലേക്ക് എത്തും.